Saturday, July 10, 2010

അമ്മ, മകള്‍



അമ്മ.


ല്ല ആലോചന തന്നെ. പയ്യന്‌ ഉയര്‍ന്ന ഉദ്യോഗം. പ്രതിമാസ ശമ്പളം ഇന്‍ഡ്യന്‍ രൂപയില്‍ ഒന്നരലക്ഷത്തിനടുത്ത്‌ വരുമത്രേ ! പയ്യന്‍ കാണാനും നല്ല സുന്ദരന്‍. ഒത്ത ഉയരവും. സുന്ദരിയായ തന്റെ മോള്‍ക്ക്‌ നന്നേ ഇണങ്ങും.

കുടുംബവും ആഭിജാത്യമുള്ളത്‌ തന്നെ. പയ്യന്റെ മാതാപിതാക്കള്‍ ഉന്നത പദവികളില്‍ ഇരുന്ന് റിട്ടയര്‍ ചെയ്തവര്‍. കൂടെ വന്ന ബന്ധുജനങ്ങളും എന്തുകൊണ്ടും കേമര്‍. നല്ലൊരാലോചന തന്നെ ഇത്‌. മോള്‌ പ്രത്യേകിച്ചൊന്നും പറഞ്ഞില്ലെങ്കിലും അവള്‍ക്കും ഇഷ്ടമായി എന്നു തോന്നുന്നു.

എന്നാലും...

വിവാഹം കഴിഞ്ഞാലുടന്‍ പയ്യന്‍ വധുവിനേയും കൊണ്ട്‌ പറക്കും അന്യനാട്ടിലേക്ക്‌. ലീവ്‌ ഒക്കെ വളരെ കുറവാണത്രേ.

ഈ വിവാഹം നടന്നാല്‍ മകള്‍ തന്നെ പിരിഞ്ഞ്‌ കണ്ണെത്താദൂരത്തേക്ക്‌ പറന്നകലും. ഏക മകള്‍. എങ്ങനെ അവളെ കാണാതിരിക്കും? ചിന്തിക്കാനേ വയ്യ.

അവളെ ഒരു നോക്ക്‌ ഒന്ന് കാണണം എന്നു തോന്നിയാല്‍? ഒറ്റക്കൊരു വിദേശയാത്രയ്ക്കൊക്കെ തന്നെക്കൊണ്ടാവുമോ? അല്ലെങ്കില്‍ തന്നെ അതത്ര എളുപ്പമാണോ?

കല്യാണം കഴിഞ്ഞ്‌ അവര്‍ പോകുമ്പോള്‍ തന്നേയും കൂടി കൂട്ടാന്‍ പറഞ്ഞാലോ?

ശ്‌ച്ഛേ, അതു വേണ്ട. അഭിമാനം സമ്മതിക്കുമോ?

അങ്ങനെ ചോദിച്ചു കഴിഞ്ഞിട്ട്‌ അവര്‍ക്കതു പറ്റില്ലെന്നു പറഞ്ഞാല്‍ ആകെ മോശമാവും. ഇരുകൂട്ടര്‍ക്കും മന:പ്രയാസമുണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കും അത്‌. ഒരു സാധാരണ മലയാളി പുരുഷന്റെ മനോഭാവം തനിക്കറിയാവുന്നതല്ലേ? ഭാര്യവീട്ടുകാരോട്‌ ഒരകല്‍ച്ചയും പുച്ഛവും ഭാവിക്കുക എന്നത്‌. തന്റെ അച്ഛനമ്മമാര്‍ എത്ര തന്നെ തനിക്കു പ്രിയപ്പെട്ടവരാകുന്നോ, അത്ര തന്നെ ഭാര്യക്കും അവളുടെ മാതാപിതാക്കള്‍ പ്രിയങ്കരരാണെന്ന യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടയ്ക്കാനാണല്ലോ അവര്‍ക്കിഷ്ടം !

ഇനിയിപ്പം തന്നെ കൂടി കൂട്ടാന്‍ അവര്‍ക്ക്‌ സമ്മതം തന്നെ ആണെങ്കിലോ? എന്നാലും പുതുമോടിയില്‍ മധുവിധു ആഘോഷിക്കുന്ന നവദമ്പതിമാര്‍ക്ക്‌ താനൊരു കട്ടുറുമ്പ്‌ ആവുകില്ലേ? വേണ്ട അങ്ങനെ തന്നെക്കൂടെ കൊണ്ടുപോകുമോ എന്ന് അങ്ങാട്ടു കേറി ഒരിക്കലും ചോദിക്കരുത്‌.

ശ്ശോ! താനെന്തിനിതൊക്കെ ചിന്തിച്ചു കൂട്ടുന്നു? പെണ്ണുകാണല്‍ നടന്നതേയുള്ളു. വിവാഹനിശ്ചയം ഒന്നും ആയിട്ടില്ല. തന്റെ ബന്ധുക്കളെല്ലാം ഇതുറപ്പിക്കണമെന്ന് നിര്‍ബന്ധിച്ചിട്ടാണ്‌ പോയിരിക്കുന്നത്‌. എന്നു പറഞ്ഞ്‌? പെണ്ണിന്റെ അമ്മയ്ക്കല്ലേ ഉറപ്പിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം. തനിക്ക്‌ മകളും അവള്‍ക്ക്‌ താനും മാത്രമല്ലേ ഉള്ളൂ? അമ്മയായ തനിക്ക്‌ വേണ്ടെന്നു തോന്നിയാല്‍ വേണ്ട അത്ര തന്നെ!

ശരിയാണ്‌ ഈ ആലോചന വേണ്ട തന്നെ. മകളെ കണ്ണെത്താദൂരത്തേക്ക്‌ പറഞ്ഞയക്കാനൊന്നും തനിക്ക്‌ കഴിയില്ല. ഈ ചുറ്റുവട്ടത്തൊക്കെ താമസിക്കുന്ന ഒരു നല്ല പയ്യന്‍ വരട്ടേ. അത്തരം ആലോചനകളൊക്കെ ധാരാളം വന്നിരുന്നു. എല്ലാ കേസിലും എന്തെങ്കിലുമൊക്കെ ഒരു ഡിഫക്റ്റ്‌ ഉണ്ടാകും. പയ്യന്‌ നല്ല ഉദ്യോഗമെങ്കില്‍ കാണാന്‍ തീരെ യോഗ്യത കാണില്ല - ഒന്നുകില്‍ ഉയരമില്ല, അല്ലെങ്കില്‍ നിറം കുറവ്‌, അതുമല്ലെങ്കില്‍ കഷണ്ടി ബാധിച്ചുതുടങ്ങിയിരിക്കുന്നു - ഈ പയ്യന്മാര്‍ക്കൊക്കെ ഹെയര്‍ ഫിക്സിങ്ങിനെ കുറിച്ചൊക്കെ അറിയില്ലെന്നുണ്ടോ? ഇനി പയ്യന്‍ കാണാന്‍ യോഗ്യനെങ്കില്‍, വിദ്യാഭ്യാസത്തിന്റെ കാര്യത്തിലോ ജോലിയിലോ ഒക്കെ പിന്നില്‍. ഇന്നാളൊരു ആലോചന വന്നിരുന്നു, വെറും ഒരു കിലോമീറ്റര്‍ മാത്രം അപ്പുറത്ത്‌ താമസിക്കുന്നവര്‍. പയ്യന്‍ പരമ യോഗ്യന്‍. ഉയര്‍ന്ന ഉദ്യോഗവും മെച്ചപ്പെട്ട ശമ്പളവും. പക്ഷേ എന്തു ഫലം? വീട്ടുകാര്‍ തീരെ പോര. പയ്യന്റെ അഛനും അമ്മയും ഇല്ലിറ്റെറേറ്റ്‌. വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്ക്‌ കള്‍ച്ചര്‍ ഉണ്ടാവുമോ? അങ്ങനെ കള്‍ച്ചര്‍ലെസ്സ്‌ ആയ വീട്ടിലേക്ക്‌ വളരെ സ്മാര്‍ട്ടായ, സുന്ദരിയായ തന്റെ മകളെ എങ്ങനെ പറഞ്ഞു വിടും? പറഞ്ഞുവിട്ടാല്‍ അവളും അവരുടെ ലെവലിലേക്ക്‌ താഴുകയേ ഉള്ളൂ.

ആ ഇനിയും വരും ആലോചനകള്‍. മോള്‍ക്ക്‌ 26 കഴിഞ്ഞെങ്കിലെന്താ കണ്ടാല്‍ ഒരു പതിനെട്ട്‌, പത്തൊന്‍പത്‌ അതിലപ്പുറം പറയില്ല.

ഇതിപ്പോള്‍ ഇരുപതാമത്തേയോ മറ്റോ ആലോചനയാണെന്ന് തോന്നുന്നു. അവള്‍ക്ക്‌ പറഞ്ഞിട്ടുള്ള ആള്‍ വരുമ്പോള്‍ എല്ലാം ശരിയാകും. ഇന്നു വന്ന പയ്യന്‍ അവള്‍ക്ക്‌ പറഞ്ഞിട്ടുള്ളതല്ല. അതുകൊണ്ടല്ലേ തനിക്കീ ആലോചന വേണ്ടെന്നു വയ്ക്കാന്‍ തോന്നുന്നത്‌.

*** *** ***

മകള്‍.

പ്രാഭാതഭക്ഷണ വേള.

അമ്മയും മകളും പ്രാതല്‍ കഴിക്കയാണ്‌.

" അമ്മയുടെ ഈ ഇഡ്ഡലി എത്ര സോഫ്റ്റാ ! പൂപോലെ !”

" ആ, ആ, അമ്മയുടെ ഇഡ്ഡലിയുടെ സോഫ്റ്റ്‌നെസ്സിനെ കുറിച്ചു പറഞ്ഞോണ്ടിരുന്നോ. തന്നത്താനെ ഒരൊറ്റ വസ്തു പാകം ചെയ്യാന്‍ പഠിക്കണ്ട. മറ്റൊരു വീട്ടില്‍ ചെന്നുകയറുമ്പോഴാ വിവരമറിയാന്‍ പോണേ..."

" അതൊക്കെ ഞാന്‍ അന്നേരം പഠിച്ചെടുത്തോളുമമ്മേ. ഞാന്‍ അമ്മയുടെയല്ലേ മോള്‌!"

" ആ, ആ..."

" അമ്മയുടെ കുടുംബക്കാരുടെ സര്‍വ്വ മിടുക്കുകളും എനിക്കും കിട്ടിയിട്ടുണ്ട്‌, ഇല്ലേ അമ്മേ?
അമ്മയുടെ കുടുംബത്തിലെ മിക്കവരും ശാസ്ത്രജ്ഞര്‍. അമ്മയുടെ അച്ഛന്‍, അമ്മാവന്‍, ജ്യേഷ്ഠന്മാര്‍... ഇപ്പോഴിതാ, ശാസ്ത്രജ്ഞനാകാന്‍ അമ്മയ്ക്കൊരു മകനില്ലെങ്കിലെന്ത്‌? അമ്മയുടെ ഏകമകള്‍, ഈ ഞാന്‍, ശാസ്ത്രജ്ഞയായില്ലേ?"

"അതേ മോളേ. നിന്റെ അച്ഛന്‍ അത്രവലിയ ബുദ്ധിമാനൊന്നുമായിരുന്നില്ലെങ്കിലും നിനക്ക്‌ എന്റെ കുടുംബക്കാരുടെ തല തന്നെയാ കിട്ടിയിരിക്കുന്നത്‌. ഭാഗ്യം !"

"ആ ശാസ്ത്രജ്ഞന്മാരുടെ പാരമ്പര്യം തുടര്‍ന്നും നിലനിറുത്തണ്ടേ അമ്മേ? "

"വേണം വേണം മോളേ"

" അതിന്‌ ഞാനൊരു ഉപായം കണ്ടുപിടിച്ചിട്ടുണ്ട്‌ അമ്മേ"

" ങേ, എന്തുപായം?"

" ഞാനൊരു ശാസ്ത്രജ്ഞനെ മാത്രമേ കല്യാണം കഴിക്കൂ അമ്മേ"

" അതു നല്ലതു തന്നെ മോളേ"

" നല്ലതാണല്ലോ അല്ലേ അമ്മേ?"

" ആ തീരുമാനം വളരെ നല്ലതു തന്നെ മോളേ"

" എന്നാലമ്മ സന്തോഷിച്ചോളൂ. ഞാനൊരു ശാസ്ത്രജ്ഞനെ കല്യാണം കഴിച്ചു !"

"ങ്ങേ ??!!?"

" അതേ അമ്മേ. ഞാനൊരു ശാസ്ത്രജ്ഞനെ കല്യാണം കഴിച്ചു."

" നീ ചുമ്മാ തമാശ പറയല്ലേ മോളേ, അതും ഇത്തരം കാര്യങ്ങളില്‍"

"ശ്ശോ ഇതെന്തൊരമ്മ! ഇതു തമാശ പറയാനുള്ള കാര്യമാണോ?"

" മോളേ നീ...?"

" അതേ അമ്മേ. കഴിഞ്ഞ മാസം ഞാനും ഞങ്ങളുടെ ചീഫ്‌ സയന്റിസ്റ്റായ പ്രിയദര്‍ശനും തമ്മിലുള്ള വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞ്‌ ഞാന്‍ അമ്മയെ വിട്ടുപോകുമെന്ന് അമ്മ വല്ലാതെ ഭയക്കുന്ന കാര്യം ഞാന്‍ പ്രിയനോട്‌ പറഞ്ഞിട്ടുണ്ട്‌. വളരെ അണ്ടര്‍സ്റ്റാന്‍ഡിംഗ്‌ ആണദ്ദേഹം.
അമ്മയെ മെല്ലെമാത്രം കാര്യം ഗ്രഹിപ്പിച്ചാല്‍ മതി എന്ന് എന്നും അദ്ദേഹം എന്നെ ഓര്‍മ്മിപ്പിക്കും. അമ്മയെ ഹര്‍ട്ട്‌ ചെയ്യരുതെന്ന കാര്യത്തില്‍ എന്നെക്കാള്‍ കൂടുതല്‍ പ്രിയനായിരുന്നു നിഷ്ക്കര്‍ഷ.”

" അമ്മേ പ്ലേറ്റിലിരിക്കുന്ന ആ ഒരിഡ്ഡലി കൂടി കഴിക്കൂ"

" ഇനി അമ്മക്ക്‌ സന്തോഷം തോന്നുന്ന ഒരു കാര്യം കൂടി പറയട്ടേ? അമ്മേ.. ഒന്നെന്റെ മുഖത്തേക്ക്‌ നോക്കുന്നേ...

"ആ, അങ്ങനേ, നല്ല കുട്ടി. ദേ, നമ്മുടെ എതിര്‍ വശത്തെ പ്ലോട്ട്‌ വാങ്ങി വീടു വയ്ക്കാന്‍ തുടങ്ങിയതാരെന്ന് അമ്മയ്ക്കറിയുമോ? "

“അമ്മ ഇങ്ങനെ കണ്ണു മിഴിക്കണ്ടാ. അത്‌ പ്രിയദര്‍ശനാണ്‌"

" അമ്മ ഇന്നലേയും കൂടി കണ്ടുകാണുമല്ലോ പ്രിയനെ?
ഇന്നിനി വൈകുന്നേരം വരും സൈറ്റില്‍ എന്നു പറഞ്ഞിട്ടുണ്ട്‌...
അന്നേരം അമ്മയ്ക്ക്‌ പരിചയപ്പെടാം...
അമ്മേ ഒരിഡ്ഡലി കൂടി കഴിക്കുന്നോ?"

"ങൂഹു..."

" അമ്മേ, അമ്മേ"

" ഇത്രേം ഭയങ്കരിയാണ്‌ നീയെന്ന് തീരെ വിചാരിച്ചിരുന്നില്ല. എന്നെ കെട്ടിപ്പിടിക്കയൊന്നും വേണ്ട. കൈയെടുക്കങ്ങോട്ട്‌..."

" അം..മ്മേ "

" പോടീ കൊഞ്ചാതെ..."

" ഇനി അമ്മയുടെ ചെവിയില്‍ മാത്രമായി ഒരു രഹസ്യം പറയട്ടേ?"

" എടീ കൊഞ്ചാതെ പോകാനാ പറഞ്ഞേ"

" അം..മ്മ...മ്മേ...."

" അമ്മയുടെ കുടുംബത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍... ദേ, ഒരു കൊച്ചു ശാസ്ത്രജ്ഞന്‍ പിറവിയെടുത്തിട്ടുണ്ടെന്നാ തോന്നണേ..."

" എടീ, നീയാ മുറ്റത്തു നിക്കണ തെച്ചിയില്‍ നിന്ന് ഒരു വലിയ കമ്പ്‌ ഇങ്ങ് ഒടിച്ചെടുത്തോണ്ടു വാ. നല്ലതൊരഞ്ചാറെണ്ണം വച്ചു തരട്ടേ നിനക്ക്‌... അഹങ്കാരി...”

*******************************

ആരുടെ പക്ഷമാണ് ശരി? വായനക്കാര്‍ പറയൂ.

- ഗീത -

( ഇത് malayaalam.com ല്‍ മുന്‍പ് പ്രസിദ്ധീകരിച്ചതാണ്.)

Monday, May 17, 2010

രണ്ടു കള്ളികള്‍

ണ്ടു കള്ളികളുടെ കഥയാണിത്. കഥയല്ല, നടന്ന സംഭവം.

ഒരു കള്ളി ഞാന്‍ തന്നെ. മറ്റേ കള്ളി എന്നെക്കാള്‍ ഒരഞ്ചാറു വയസ്സിനു മൂപ്പുള്ള ഒരു കൂട്ടുകാരി. തല്‍ക്കാലം കുമാരി ചേച്ചി എന്നു വിളിക്കാം. സമവയസ്കരായ കൂട്ടുകാരോടുള്ള സ്വാതന്ത്ര്യമൊന്നും ഈ ചേച്ചിക്കൂട്ടുകാരിയോടെടുക്കില്ല ഞാന്‍. ഇത്തിരി ഭയഭക്തിബഹുമാനങ്ങളും അതുമൂലമുള്ള ഒരകല്‍ച്ചയും ഉണ്ടു താനും.

ഞങ്ങള്‍ കള്ളികളായതെങ്ങനെ എന്നല്ലേ? പറയാം.

മഴയാകട്ടേ, വെയിലാകട്ടേ കുടയെടുക്കുന്ന ശീലമേയില്ലയെനിക്ക്. വീട്ടില്‍ അഞ്ചാറു കുടകള്‍ ഇരുപ്പുണ്ട്, ടു ഫോള്‍ഡും ത്രീ ഫോള്‍ഡുമൊക്കെയായി. ഒന്നോ രണ്ടോ എണ്ണം കാശു കൊടുത്ത് വാങ്ങിയത്. ബാക്കിയുള്ള മൂന്നാലെണ്ണം സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെ സമ്മാനിച്ച ഫോറിന്‍ കുടകള്‍.

എന്നാലും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഒന്നെടുത്ത് കക്ഷത്തോ ബാഗിലൊ വയ്ക്കാന്‍ തോന്നണ്ടേ?
ഇനി തോന്നിയാലോ, അന്ന് വൈകുന്നേരം തന്നെ ആ കുടയുടെ വാസം ഏതോ അജ്ഞാതനായ വ്യക്തിയുടെ വീട്ടിലാകും. പാവം കുട. അതെന്റെ വീട്ടില്‍ തന്നെ മഴയും വെയിലും ഏല്‍ക്കാതെ സസുഖം വാണുകൊള്ളട്ടേ.

അങ്ങനെ ഒരു പ്രവൃത്തിദിവസം. എനിക്ക് പോസ്റ്റോഫീസില്‍ പോയേ തീരൂ. പോകുന്ന വഴിയില്‍ ഫോട്ടോസ്റ്റാറ്റ് എടുക്കണം, പുതിയ പേന വാങ്ങണം, അങ്ങനെ പല കാര്യങ്ങള്‍.

മഴ തിരി മുറിയാതെ പെയ്യുന്നു. പതിവു പോലെ കൈയില്‍ കുടയില്ല.

കുമാരി ചേച്ചിയുടെ കുട തല്‍ക്കാലത്തേക്ക് കടം വാങ്ങാം. ചോദിച്ച ഉടനേ ചേച്ചി കുട തന്നു.

ദൈവമേ, ഇതും കൊണ്ടു കളയുമോ എന്ന ഭീതിയോടെ തന്നെയാണ് ചേച്ചിയുടെ കൈയ്യില്‍ നിന്നാ കുട വാങ്ങിയത്.

മനസ്സിനെ ‍ പലയാവര്‍ത്തി പറഞ്ഞു മനസ്സിലാക്കിച്ചു - ഇതു കുമാരി ചേച്ചിയുടെ കുടയാണ്, കൊണ്ട് കളഞ്ഞേക്കരുത്, എവിടെയും മറന്നു വച്ചേയ്ക്കരുത് എന്നൊക്കെ. എല്ലാം തലകുലുക്കി സമ്മതിച്ചു എന്റെ മനസ്സെന്ന കള്ളി. പിന്നെ തന്നത്താന്‍ ഒരു ഭീഷ്മശപഥവും ചെയ്തു - എന്തു വന്നാലും കുടയെ കൈയില്‍ നിന്ന് വേര്‍പെടുത്തുകയില്ല.

അങ്ങനെ കുമാരിച്ചേച്ചിയുടെ ടു ഫോള്‍ഡ് കുടയും കൊണ്ട്, ‍ ഒരു വിധം ശക്തിയായി തന്നെ പെയ്യുന്ന മഴയത്തേക്ക് ഇറങ്ങി.

ആഹാ! കുട നിവര്‍ത്തിയപ്പോള്‍ കണ്ട ദൃശ്യം അതിമനോഹരം ! ഇരുണ്ട ആകാശത്ത് നിറയെ നക്ഷത്രം പൂത്തപോലെ !

നക്ഷത്രഓട്ടകള്‍ പക്ഷേ തീരെ കുഞ്ഞായിരുന്നു. അതിലൂടെ വെള്ളം ഊര്‍ന്നിറങ്ങി ഒരു തുള്ളിയായി രൂപാന്തരപ്പെട്ട്, ഭൂഗുരുത്വാകര്‍ഷണത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ താഴോട്ടു നിപതിക്കാന്‍ ഇത്തിരി സമയം എടുക്കും.

ആ, സാരമില്ല, ഒന്നും ഇല്ലാത്തതിലും ഭേദമല്ലേ ഈ നക്ഷത്രക്കുടയെങ്കിലും കൈയിലുള്ളത്? ‍ കുമാരിച്ചേച്ചിക്ക് മനസ്സാ നന്ദി പറഞ്ഞു.

കാര്യങ്ങളെല്ലാം സാധിച്ചു. ഫോട്ടോസ്റ്റാറ്റ് എടുത്തു, പേന വാങ്ങി, പോസ്റ്റോഫീസില്‍ പോയി അങ്ങനെ എല്ലാം കഴിഞ്ഞു വിജയശ്രീലാളിതയായി തിരിച്ചു വന്നു.

ഇതിനിടയില്‍ എപ്പോഴോ മഴ തോര്‍ന്നിരുന്നു.

ചെയ്യുന്ന ജോലിയില്‍ ഭയങ്കര ഏകാഗ്രതയാണെനിക്ക്. അതിനാല്‍ ഈ മഴ എപ്പോഴാണ് തോര്‍ന്നതെന്ന് ഒരു പിടിയും ഇല്ല.

എന്തിനേറെ പറയണം? അനിവാര്യമായത് സംഭവിച്ചു. തിരിച്ചു വന്നപ്പോള്‍ മഴയില്ലാത്തതു കാരണം കൈയില്‍ കുടയുമില്ല!

തിരിച്ചു വന്ന് കുമാരി ചേച്ചിയെ കണ്ടപ്പോഴാണ് നടുക്കുന്ന ആ സത്യം ഒരഗ്നിപര്‍വ്വതം പോലെ മനസ്സില്‍ പൊട്ടിത്തെറിച്ചത്.

കുമാരിചേച്ചിയുടെ കുടയും താന്‍ കൊണ്ട് കളഞ്ഞിരിക്കുന്നു. കുടയും കൊണ്ട് പുറപ്പെട്ടപ്പോള്‍ എടുത്ത ഭീഷ്മശപഥം എപ്പോഴാണ് ഉരുകിപ്പോയത്?

ദൂരെ നിന്ന് മറ്റൊരാളോട് സംസാരിക്കുകയാണ് ചേച്ചി. എന്നെ കണ്ടിട്ടില്ല. പതുക്കെ അവിടെ നിന്ന് മുങ്ങി. പോയിടങ്ങളിലൊക്കെ ഒന്നുകൂടി പോയി നോക്കി. കിം ഫലം?
പോയതു പോയി.

പിന്നെ, തിരിച്ചു ചെല്ലാതെ, വെളിയില്‍ നിന്നു തന്നെ ചേച്ചിക്ക് ഫോണ്‍ ചെയ്തു.

- വീട്ടില്‍ ഒന്നു പോകണമായിരുന്നു. ചേച്ചിക്ക് ഉടനെ തന്നെ കുട വേണോ?

- വേണ്ട, കുഴപ്പമില്ല. വീട്ടില്‍ പോയിട്ടു വരൂ -

ലഞ്ച് ബ്രേക്കിന്റെ സമയമാവാറായിരുന്നു. ലഞ്ച് ബാഗില്‍ തന്നെ ഉണ്ടായിരുന്നു എങ്കിലും വീട്ടിലേക്ക് വച്ചുപിടിച്ചു.

എന്റെ ഉദ്ദേശ്യമെന്തെന്ന് പറയാതെ തന്നെ മനസ്സിലായിക്കാണുമല്ലോ. ചേച്ചിയുടെ കുട ഞാന്‍ കൊണ്ടു കളഞ്ഞു എന്നു പറയാന്‍ വന്‍‌പേടി. അപ്പോള്‍ വീട്ടിലിരിക്കുന്നതില്‍ നിന്ന് ഒരു കുടയെടുത്ത് ചേച്ചിക്ക് നല്‍കുക.

ഞാന്‍ ഉള്ളതില്‍ വച്ച് പഴയ ഒരു കുട എടുത്തു ബാഗില്‍ വച്ചു. പഴയതാണെങ്കിലും അതു നിവര്‍ത്തിയാല്‍ നക്ഷത്രാവൃതമായ ആകാശം വിരിയില്ല കേട്ടോ.

ചേച്ചിയുടെ അടുത്ത് ചെന്ന് വളരെ നിഷ്കളങ്ക ഭാവത്തില്‍ പറഞ്ഞു.

- ചേച്ചീ, ഇതു തന്നെയോ ചേച്ചിയുടെ കുട? കുറേ കുടകള്‍ ഇരിപ്പുള്ള കൂട്ടത്തില്‍ കൊണ്ടു വച്ചതു കൊണ്ട് ചേച്ചിയുടെ കുട ഏതെന്ന് തിരിച്ചറിയാന്‍ പറ്റിയില്ല -

ചേച്ചി ആ കുട വാങ്ങി നിവര്‍ത്തി നോക്കി.
എന്നിട്ട് മുഖം ചുളിച്ച് പറഞ്ഞു

- ഏയ് ഇതല്ല കേട്ടോ എന്റെ കുട ‌-

- ശരി ഇപ്പോള്‍ ഇതു വച്ചോളൂ . നാളെ ഞാന്‍ ചേച്ചിയുടെ കുട എടുത്തു കൊണ്ടു വരാം -

ചേച്ചി സമ്മതിച്ചു.

അങ്ങനെ തല്‍ക്കാലം രക്ഷപ്പെട്ടു.

പിറ്റേന്ന് കൂട്ടത്തില്‍ നിന്ന് ‍ ഇത്തിരി നല്ലൊരു കുട തന്നെ എടുത്തു വച്ചു. ഇനി ഇതുമല്ല, നക്ഷത്രപ്പൂക്കള്‍ വിരിയുന്ന കുട തന്നെ വേണമെന്ന് ചേച്ചി ശഠിക്കുകയാണെങ്കില്‍ കുറ്റം ഏറ്റു പറഞ്ഞ് മാപ്പിരക്കാം എന്ന് മനസ്സിനെ ധൈര്യപ്പെടുത്തി.

പുതിയ കുടയുമായി ചേച്ചിയുടെ അടുത്തെത്തി.

ചേച്ചി കുട വാങ്ങി നിവര്‍ത്തി നോക്കി.

- ആ, ഇതു തന്നെ എന്റെ കുട -

ദൈവമേ ! സമാധാനമായി.

ചേച്ചി ആ കുട മൂന്നായി മടക്കി ബാഗിനുള്ളില്‍ വയ്ക്കുന്നതു കണ്ട് മനസ്സു തണുത്തു.

മറ്റുള്ളവരുടെ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് ഇത്രയും ഉത്തരവാദിത്വരഹിതമായാണോ എന്ന പഴി കേള്‍ക്കുന്നതില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെട്ടില്ലേ?

- ഗീത -

------------------------------------------------------------

ഈ രണ്ടു കള്ളികളോടും വായനക്കാര്‍ പൊറുക്കണേ.

Friday, March 26, 2010

അമൃതവര്‍ഷിണി

------------------------------



തിരുവനന്തപുരത്ത് കുളിരിന്റെ അമൃതകുംഭവുമായി എത്തിയ മഹാമഴ!

പൊള്ളുന്ന ചൂടിനും പാറുന്ന പൊടിക്കും ശമനമേകിക്കൊണ്ട് തുള്ളിക്കൊരുകുടം കണക്കേ പെയ്ത മഴ നഗരവാസികളുടെ തനുവും മനവും തണുപ്പിച്ചു.

മഴയ്ക്കു വേണ്ടി, തിരുവനന്തപുരം വലിയശാലയിലെ നവരസം സംഗീതസഭ വ്യാഴാഴ്ച രാവിലെ വലിയശാല കാന്തല്ലൂര്‍ മഹാദേവ ക്ഷേത്രത്തില്‍ അമൃതവര്‍ഷിണി രാഗത്തില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നു, ജലദേവതയായ വരുണഭഗവാന്റെ പ്രീതിയ്ക്കായുള്ള അര്‍ച്ചന എന്ന നിലയില്‍.

ആയാംകുടി മണി, വര്‍ക്കല സി.എസ്സ്. ജയറാം, പാര്‍വതിപുരം പത്മനാഭ അയ്യര്‍ എന്നിവരായിരുന്നു ഗായകര്‍. പിന്നണിയില്‍ മുട്ടറ എന്‍. രവീന്ദ്രന്‍ ( വയലിന്‍), നാഞ്ചില്‍ അരുള്‍ ( മൃദംഗം), കൃഷ്ണയ്യര്‍ (ഘടം), നെയ്യാറ്റിന്‍‌കര കൃഷ്ണന്‍ (മുഖര്‍ശംഖ് ), കൃഷ്ണരജ്ഞിനി (തംബുരു) എന്നീവര്‍.

സംഗീതാര്‍ച്ചന തുടങ്ങും മുന്‍പ്, മഴ പെയ്യിക്കാനുള്ള അമൃതവര്‍ഷിണി രാഗത്തിന്റെ ശക്തിയെ കുറിച്ച് ഗായകരില്‍ ഒരാള്‍ ‍ ഇങ്ങനെ പറഞ്ഞു:

“മാസങ്ങളോളം മഴപെയ്യാതിരുന്നതിന്റെ ഫലമായി മനുഷ്യരും പക്ഷിമൃഗാദികളും സസ്യലതാദികളുമൊക്കെ കൊടും ചൂടില്‍ ഉരുകി വലഞ്ഞ സമയത്ത്, ശ്രീ മുത്തുസ്വാമി ദീക്ഷിതര്‍ അമൃതവര്‍ഷിണി രാഗത്തില്‍ സംഗീതാലാപനം ചെയ്ത് കൊടും മഴപെയ്യിച്ചു. കീര്‍ത്തനത്തില്‍ വര്‍ഷ, വര്‍ഷ... എന്നു പാടുന്നിടം എത്തിയപ്പോള്‍ തന്നെ മഴപെയ്തു തുടങ്ങി. മഴ കനത്ത് പ്രളയമായി മാറിയത്രേ. പിന്നെ സ്വാമികള്‍ സ്തംഭ സ്തംഭയേ... എന്നു പാടിയാണത്രേ ആ കൊടും മഴ ശമിപ്പിച്ചത്.


ഞങ്ങള്‍ ആരുമല്ല. എന്നാലും ഞങ്ങള്‍ ഒരു ശ്രമം നടത്തുകയാണ്. എത്രയും ശ്രുതിശുദ്ധിയോടെയും ഭക്തിയോടേയും ഞങ്ങള്‍ അമൃതവര്‍ഷിണി ആലപിക്കാന്‍ ശ്രമിക്കയാണ്. പ്രകൃതി കനിയട്ടേ... ”

എളിമയുള്ള ഈ വാക്കുകള്‍ ഓതി പ്രാര്‍ത്ഥനയോടെ അവര്‍ ആലാപനം തുടങ്ങി. ആദ്യം “വീണാധാരിണി.... ” എന്ന സരസ്വതീസ്തുതി. രണ്ടാമത് “സുധാമയീ...” എന്നു തുടങ്ങുന്ന കീര്‍ത്തനം. അവസാനമായി “ആനന്ദാമൃതവര്‍ഷിണീ...” എന്ന കീര്‍‍ത്തനം, രാഗവിസ്താരവും സ്വരവിസ്താരവും താളവിസ്താരവും എല്ലാം നടത്തി പൂര്‍ണതയോടെ ആലപിച്ചു.

കാതുകള്‍ക്ക് അമൃതമഴയായി വ്യാഴാഴ്ച രാവിലെ ഈ അമൃതവര്‍ഷിണി രാഗാലാപനം. ഏകദേശം മുപ്പത്താറു മണിക്കൂറിനുള്ളില്‍ ഭൂമിയെ കുളിരണിയിച്ചുകൊണ്ട് കോരിച്ചൊരിയുന്ന അമൃതവര്‍ഷം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കനത്ത തുള്ളികളായി പതിച്ച്, പിന്നെ കുറേ നേരം സൌമ്യമായി പെയ്ത് കുളിരണിയിച്ചശേഷം ഏകദേശം എട്ടരയോടു കൂടി കോരിച്ചൊരിയാന്‍ തുടങ്ങി. അകമ്പടിയായി കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം ചൊരിഞ്ഞ് ക്ഷണപ്രഭാചഞ്ചലയും കാതടപ്പിക്കുന്ന ശബ്ദഗാംഭീര്യത്തോടെ ദുന്ദുഭിയും !

ഇത്തിരി പേടി തോന്നാതിരുന്നില്ല. വീട്ടിനു മുന്നിലുള്ള റോഡ് തോടായി കുത്തിയൊലിക്കുന്നു. മുട്ടളവ് വെള്ളം. ആരുടെയോ ഒരു നീലച്ചെരുപ്പ് ഒഴുകിപോകുന്നു...

ഇടിയും മിന്നലും കനത്ത് മഴതോരാതെ നിന്നപ്പോള്‍ ഞാനും പ്രാര്‍ത്ഥിച്ചു,
‘ ഇത്രയും കനിഞ്ഞനുഗ്രഹിച്ചുവല്ലോ വരുണദേവാ, അങ്ങേക്ക് പ്രണാമം ! ഇനി മതി ... സ്തംഭ സ്തംഭയേ...’

രാത്രി പത്തരയോടെ മഴ തോര്‍ന്നു. പിന്നെ ചെറുതായി ചാറ്റല്‍. അതിപ്പോഴും തുടരുന്നു...
---------------------------------------------------------------------------------

* ഗീത *

Sunday, March 14, 2010

ഉത്തമഭാരതപൌരന്‍

-------------------------------------------

( ഈ കഥ വായിച്ച ബഹുമാന്യരായ ചില ബ്ലോഗ്ഗര്‍മാരുടെ അഭിപ്രായം മാനിച്ച് ഒരു മുന്നറിയിപ്പ് :
ഉത്തമഭാരതപൌരന്‍ എന്ന ഈ കഥ 30 വയസ്സില്‍ താഴെയുള്ള -- അതായത് പക്വത എത്താത്ത -- ‍ യുവതീയുവാക്കള്‍ വായിക്കാന്‍ പാടുള്ളതല്ല. ഈ മുന്നറിയിപ്പ് വകവയ്ക്കാതെ ഇനി അഥവാ വായിച്ചുപോയാല്‍ -- ഡോണ്ട് ട്രൈ ദിസ്‌ അറ്റ്‌ ഹോം )


മയം പതിനൊന്നാകുന്നതേയുള്ളൂ. പുറത്ത്‌ പൊള്ളുന്ന വെയില്‍.

സിറ്റിയില്‍ പോയിരുന്ന മകന്‍ കാറ്റുപോലെയാണ്‌ അകത്തേക്ക്‌ പാഞ്ഞു വന്നത്‌. വന്നപാടെ അടുക്കളയിലേക്ക്‌ പോയി. തിരിച്ചു വന്നത്‌ കൈയില്‍ ഒരു കുപ്പിഗ്ലാസ്സുമായിട്ടായിരുന്നു. ഫ്രിഡ്ജിലെ കുപ്പിയില്‍ നിന്ന് ഐസ്‌വാട്ടര്‍ ഗുളുഗുളേന്ന് ഗ്ലാസ്സിലേക്ക്‌ പകര്‍ന്നു. പിന്നെ മടമടാന്ന് ശബ്ദമുണ്ടാക്കി കുടിച്ചു. വീണ്ടും വെള്ളം പകര്‍ന്നു, കുടിച്ചു. ഒറ്റനില്‍പ്പിനു നാലഞ്ച്‌ ഗ്ലാസ്സ്‌ വെള്ളം അകത്താക്കി.

മകന്റെ ഈ പരവേശം കണ്ട്‌, പത്രവായന നിറുത്തി കണ്ണിമയ്ക്കാതെ അവനെത്തന്നെ നോക്കിയിരിക്കയാണ്‌ അച്ഛന്‍.

പിന്നെയല്ലേ പതറിപ്പോയത്‌.

വെള്ളം കുടി കഴിഞ്ഞ്‌ മകന്‍ ആ ഗ്ലാസ്സ്‌ ശക്തിയായി ഊണുമേശമേല്‍ ഇടിച്ചു. ഗ്ലാസ്സിന്റെ മുകള്‍ ഭാഗം പൊട്ടിച്ചിതറി. ബാക്കി ഭാഗം കൂര്‍ത്തുമൂര്‍ത്ത മുനകളുമായി മകന്റെ കൈയില്‍ !

വിറച്ചുപോയി.

എന്താണിവന്റെ ഉദ്ദേശം? തൊട്ടടുത്തിരിക്കുന്ന അച്ഛനെ... ?! അതോ സ്വന്തം കൈത്തണ്ടയിലേക്ക്‌...?? എന്തിനു വേണ്ടി??? എന്റെ ദൈവമേ !!

എന്തെങ്കിലും പറയാനാവും മുന്‍പ്‌ മകന്‍ അടുത്തുകിടന്ന ഒരു കസേരയുടെ മുകളിലേക്ക്‌ ചാടിക്കയറി.


- എല്ലാരും കേള്‍ക്കാനായി പറയുകയാണ്‌. എനിക്കിന്നുതന്നെ ഒരു ഐ.ടെന്‍ വാങ്ങിത്തരണം. വാങ്ങിത്തന്നേ പറ്റൂ..... ഇല്ലെങ്കില്‍.....

അവന്‍ പൊട്ടിയ ഗ്ലാസ്സ്‌ ഭീഷണമായ രീതിയില്‍ ചുഴറ്റിക്കൊണ്ടിരുന്നു.....


*** *** *** *** ***


വൈകിട്ട്‌, കൂട്ടുകാരെ കുത്തിനിറച്ച്‌, മകന്റെ പളപളാ തിളങ്ങുന്ന ഇലക്ട്രിക് റെഡ് ഐ. ടെന്‍ സിറ്റിയില്‍ ചുറ്റിക്കറങ്ങി.

- എന്നാലും നീയിതിത്രവേഗം എങ്ങനെ ഒപ്പിച്ചെടേ?

- ഞാനൊരു ഉത്തമഭാരതപൗരനാണെന്ന് അച്ഛന്‌ ബോദ്ധ്യപ്പെട്ടു. അതിനു തന്ന സമ്മാനമാ -

- നീയോ ഉത്തമപൗരന്‍ ! ഹ ഹ ഹ... ജോക്ക്‌ ഓഫ്‌ ദി ഈയര്‍ ! മറ്റാരും ജീവിച്ചിരിപ്പില്ലെങ്കില്‍ !! ഹ ഹ ഹാ.....

- എടേയ്‌, ചിരി നിറുത്ത്‌. നിനക്കൊക്കെ എങ്ങനെ മനസ്സിലാവാന്‍ ! മുതിര്‍ന്നവരെ അനുസരിക്കുക, അവരുടെ കാലടിപ്പാടുകള്‍ പിന്‍തുടരുക എന്നൊക്കെയല്ലേ നമ്മുടെ അച്ഛനമ്മമാര്‍ എപ്പോഴും നമ്മളെ ഉപദേശിക്കുക. ഞാനാ ഉപദേശം കടുകിട തെറ്റിക്കാതെ അനുസരിച്ചു... അത്രതന്നെ.....

- എന്നാലും നീ ഇത്ര പെട്ടെന്നെങ്ങനെ ഒരു ഉത്തമപൗരന്‍ ആയീന്നാ മനസ്സിലാവാത്തത്‌...ആ ട്രിക്ക്‌ ഞങ്ങക്കും കൂടിയൊന്ന് പറഞ്ഞുതാ. ഒരു സ്കോഡ ഒക്റ്റേവിയയോ ഇന്നോവയോ ഒക്കെ തരപ്പെടുത്താന്‍ ഒക്കുമോന്ന് ഞങ്ങളും നോക്കട്ടേ.....


- ഡേയ്‌, സദാനേരവും പെണ്‍പിള്ളേരടെ പിറകേ വാലാട്ടി നടക്കാതെ വല്ലപ്പോഴുമൊന്ന് പത്രം വായിക്കയോ ടി.വി. കാണുകയോ ഒക്കെ ചെയ്യ്‌... ഈ ഇന്‍ഡ്യാമഹാരാജ്യം ഭരിക്കുന്ന, സമാദരണീയരായ, അനുകരണീയരായ, എന്തിനും പോന്നവരായ, നമ്മുടെ മുതിര്‍ന്ന ധീരനേതാക്കന്മാരില്‍ നിന്നും, എം.പി.മാരില്‍ നിന്നുമൊക്കെ നമ്മള്‍ യുവത്വത്തിന്‌ എന്തുമാത്രം പഠിക്കാനുണ്ടെന്നോ! അവരുടെ ചെയ്തികള്‍ ഒന്നു കണ്ടും കേട്ടും പഠിക്ക്‌.. എന്നിട്ടാ മാതൃക പിന്‍തുടര്‌... അങ്ങനെ ഒരു ഉത്തമഭാരതപൗരനാവാന്‍ ശ്രമിക്ക്‌ ! ദേ, ഈ എന്നെപ്പോലെ!


*** *** *** *** *** ***


വനിതാബില്ലിനെതിരേ പ്രതിഷേധിക്കാന്‍, വെള്ളം കുടിച്ച ഗ്ലാസ്സ്‌ അടിച്ചു പൊട്ടിച്ച്‌, കസേരമേല്‍ ചാടിക്കയറി "മാതൃകാപരവും അത്യന്താധുനികവുമായ" പെരുമാറ്റം കാഴ്ചവച്ച ‍ എം.പി.ക്ക്‌ നന്ദി.
------------------------------------------------------------------------


ഗീത.

Copy Right (C) 2010 K.C. Geetha.

Tuesday, March 2, 2010

കയ്പ്പും മധുരവും

ളരെക്കാലത്തെ പരിചയം ഉണ്ടെങ്കിലും ഗ്രേസിയുടെ വീട്ടില്‍ ഇന്നാദ്യമായാണ്‌ പോകുന്നത്‌. വീടിന്റെ ലൊക്കേഷന്‍ ഒക്കെ നേരത്തേ ഗ്രേസിയില്‍ നിന്നു തന്നെ മനസ്സിലാക്കിയിരുന്നു.

ചെല്ലുമെന്ന് പറഞ്ഞിരുന്നതു കൊണ്ട്‌ ഗ്രേസി വാതിക്കല്‍ തന്നെ തന്നേയും പ്രതീക്ഷിച്ചു നില്‍പ്പുണ്ടായിരുന്നു. ഓട്ടോയില്‍ നിന്നിറങ്ങി മുറ്റത്തേക്ക്‌ കാലെടുത്തു വച്ചപ്പോളാണ്‌ തന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ട്‌ ആ ചിന്ത മനസ്സില്‍ ഉടലെടുത്തത്‌.

ഗ്രേസിയുടെ കുടുംബത്തെ കുറിച്ച്‌ തനിക്കൊന്നുമറിയില്ലല്ലോ! ഭര്‍ത്താവും രണ്ടു മക്കളും ഉണ്ടെന്ന് മാത്രം അറിയാം. ഭര്‍ത്താവും രണ്ടു മക്കളും ഉണ്ടാവുക എന്നത്‌ ഏതൊരു സ്ത്രീയുടെ കാര്യത്തിലും ശരിയാവാം. ഈ ഒരു സാമാന്യവിവരത്തില്‍ കൂടുതല്‍ ഗ്രേസിയെ കുറിച്ച്‌ തനിക്കൊന്നുമറിഞ്ഞുകൂട.

സാറയ്ക്ക്‌ തന്നോടു തന്നെ അവജ്ഞ തോന്നി. താനെന്തൊരു കൂട്ടുകാരിയാണ്‌. തന്റെ കുടുംബവിശേഷങ്ങളൊക്കെ ഗ്രേസിക്ക്‌ നല്ലവണ്ണം അറിയാം. അവളതേപറ്റി താല്‍പ്പര്യത്തോടെ ‌ തിരക്കാറുമുണ്ട്‌.

തന്റെ വീട്ടു വിശേഷങ്ങള്‍ അഭിമാനപൂര്‍വ്വം വിളമ്പുന്നതിനിടയില്‍ കൂട്ടുകാരിയുടെ വിശേഷങ്ങള്‍ തിരക്കാന്‍ ഓര്‍ക്കാറില്ലെന്നതാണ്‌ ശരി.

ഗ്രേസിയുടെ ഭര്‍ത്താവിനെന്തു ജോലിയെന്നോ കുഞ്ഞുങ്ങള്‍ ഏതു പ്രായത്തിലുള്ളവരെന്നോ അവരെന്തു ചെയ്യുന്നുവെന്നോ തനിക്കറിയില്ല. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങള്‍ക്കായി ഒരു ചെറുസമ്മാനപ്പൊതി പോലും കൈയില്‍ കരുതിയതുമില്ല.

- വരൂ സാറാ -

ഗ്രേസി ഹൃദ്യമായി ചിരിച്ചു കൊണ്ട്‌ മുറ്റത്തേയ്ക്ക്‌ ഇറങ്ങി വന്നു.

തന്റെ മനസ്സിലൂറിയ ചിന്തകള്‍ സൃഷ്ടിച്ച ജാള്യത മറച്ചു കൊണ്ട്‌ ഗ്രേസിയുടെ കരം ഗ്രഹിച്ചു. അവളോടൊപ്പം പൂമുഖത്തേക്ക്‌ കയറി.

പുറത്തേ വെയിലില്‍ നിന്ന് പൂമുഖത്തളത്തിലെ കുളിര്‍മ്മയിലേക്ക്‌ കയറിയപ്പോള്‍ എന്തൊരു ആശ്വാസം.

അകത്തേ മുറിയിലേക്ക്‌ ഗ്രേസി തന്നെ കൂട്ടിക്കൊണ്ടു പോയി. ഒരു ഗ്ലാസ്സ്‌ തണുത്ത ജ്യൂസും കൊണ്ടു വന്നു.

- ഗ്രേസിയുടെ ഹസ്ബന്റ്‌?

തന്റെ ചോദ്യം കേട്ടുകൊണ്ടാണെന്നു തോന്നുന്നു, ഉള്‍മുറിയില്‍ നിന്നും ഒരു മധ്യവയസ്കന്‍ ഇറങ്ങി വന്നു.

നല്ല ഉയരം. നരയും കഷണ്ടിയും ചെറുതായി ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു. വേഷം അലസമാണെങ്കിലും മുഖം പ്രൗഢഗംഭീരമെന്നുതന്നെ പറയാം. ഈ മുഖം മുന്‍പ്‌ കണ്ടിട്ടുള്ളതു പോലെ ഒരു പ്രതീതി.

- ഇതെന്റെ ഫ്രണ്ട്‌ സാറ. ഞാന്‍ പറയാറില്ലേ -

ഗ്രേസി പരിചയപ്പെടുത്തി.

അദ്ദേഹം തലകുലുക്കി ചിരിച്ചു കൊണ്ട്‌ എതിര്‍ വശത്തുള്ള സോഫയില്‍ ഇരുന്നു.

- മാഡം എവിടെ താമസിക്കുന്നു?

സാറ സ്ഥലം പറഞ്ഞു.

- ഹസ്ബന്റ്‌ ആന്‍ഡ്‌ ചില്‍ഡ്രണ്‍?

സാറ വാചാലയായി. ഇഷ്ടവിഷയമാണല്ലോ അത്‌.

ഇടയ്ക്ക്‌ ഒരു പെണ്‍കുട്ടിയുടെ മുഖം അടുക്കള വാതില്‍ക്കല്‍ തെളിഞ്ഞു.

- ഇതെന്റെ ഇളയ മോള്‍ താര -

താര ഗ്രേസിയെപ്പോലെ തന്നെയുണ്ട്‌. നല്ല ഐശ്വര്യമുള്ള മുഖം.

- മോള്‍ എന്തെടുക്കുകാ?

- ബി. എസ്സ്‌സി. ഫൈനല്‍ ഈയര്‍ -

- നിങ്ങള്‍ സംസാരിക്കൂ. ഞാന്‍ ചായ എടുക്കാം -

ഗ്രേസി അടുക്കളയിലേക്ക്‌ വലിഞ്ഞു. ഒപ്പം മോളും.

വീണ്ടും സംഭാഷണം ഗ്രേസിയുടെ ഭര്‍ത്താവുമൊത്തായി. അദ്ദേഹവും സംഭാഷണപ്രിയനാണെന്നു തോന്നുന്നു. പലേ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. ഇടയ്ക്ക്‌ പലതവണ ഫോണ്‍ വിളികള്‍ വന്നു.

ഗ്രേസി അടുക്കളയില്‍ നിന്ന് ചായയുമായെത്തി. പിന്നാലെ ഒരു പ്ലേറ്റില്‍ സ്നാക്സുകളുമായി താരയും.എല്ലാവരും ഡൈനിംഗ്‌ ടേബിളിനു ചുറ്റുമായിരുന്ന് ചായ കുടിക്കാന്‍ തുടങ്ങി.

പെട്ടെന്നാണ്‌ ഗ്രേസിയുടെ ഹസ്ബന്റ്‌ ചുമയ്ക്കാന്‍ തുടങ്ങിയത്‌. ഒന്നുരണ്ടു ചുമകളില്‍ തുടങ്ങി, അതു പിന്നെ തുടര്‍ച്ചയായുള്ള ചുമയായി.

അതിഥിയെ അലോസരപ്പെടുത്തേണ്ടെന്നു കരുതിയാവും അദ്ദേഹം ഡൈനിംഗ്‌ ടേബിളില്‍ നിന്നു മാറി സോഫയിലേക്ക്‌ ഇരുന്നു.

അവിടിരുന്നും ചായകുടിയ്ക്കിടയില്‍ ചുമയ്ക്കുന്നുണ്ട്‌. ഇടയ്ക്കിടെ നെഞ്ചു തിരുമ്മുകയും അയ്യോ എന്ന്‌ ചെറിയ ശബ്ദത്തില്‍ പറയുകയും ചെയ്യുന്നുണ്ട്‌.


തന്നെ അല്‍ഭുതപ്പെടുത്തിയ ഒരു കാര്യം, ഭര്‍ത്താവ്‌ ഇത്രയൊക്കെ ചുമച്ചു കഷ്ടപ്പെട്ടിട്ടും ഗ്രേസിയ്ക്കൊരു കുലുക്കവുമില്ല. അവള്‍ തന്നോട്‌ സംസാരിക്കാന്‍ ശ്രമിച്ചു കൊണ്ട്‌ ഡൈനിംഗ്‌ ടേബിളില്‍ തന്നെ ഇരിക്കുന്നു. ഭര്‍ത്താവിന്റെ അടുത്തേക്കൊന്നു ചെല്ലുകയോ കാര്യം തിരക്കുകയോ ചെയ്യുന്നില്ല.

ഗ്രേസി ഇത്ര കഠിനഹൃദയയോ?

താരയും ഇരുന്നിടത്തു നിന്ന് എണീറ്റിട്ടിട്ടില്ല.

ചുമ ഒന്നു ശമിച്ചപ്പോള്‍ തിരിഞ്ഞു നോക്കി ചോദിച്ചു

- സാര്‍ ചുമ എന്തേ? അലര്‍ജിയാണോ അതോ ജലദോഷമോ?-

- ആ, എല്ലാമുണ്ട്‌. ആരോഗ്യം തീരെയില്ലാത്ത ഒരാളാണെന്നേ ഞാന്‍ -

അദ്ദേഹം പിന്നേയും ചെറുതായി ചുമയ്ക്കുകയും നെഞ്ചു തിരുമ്മുകയും ചെയ്തു.

അതു കണ്ടിട്ട് വല്ലാത്ത മന:പ്രയാസം തോന്നി.

ഒഴിഞ്ഞ പ്ലേറ്റുകളും കപ്പുകളുമായി താരയും ഗ്രേസിയും അടുക്കളയിലേക്ക്‌ പോയി.

ഗ്രേസിയുടെ ഭര്‍ത്താവ്‌ അദ്ദേഹത്തിന്റെ മുറിയിലേക്കും.

അപ്പോഴാണ്‌ ഒരു ഫോണ്‍ വന്നത്‌.

- സാറാ, അതൊന്ന്‌ അറ്റന്‍ഡ്‌ ചെയ്യൂ പ്ലീസ്‌ -

അടുക്കളയില്‍ നിന്ന്‌ ഗ്രേസി വിളിച്ചു പറഞ്ഞു.

- ഓകെ, ഞാന്‍ അറ്റന്‍ഡ്‌ ചെയ്യാം ഗ്രേസീ -

ഫോണ്‍ അറ്റന്‍ഡ്‌ ചെയ്തു.

- ഹലോ -

- ഹലോ ഉമ്മന്‍ സാറുണ്ടോ മാഡം?

ഉമ്മന്‍ സാറ്‌?

ഗ്രേസിയുടെ ഹസ്ബന്റാണോ? പേരും അറിയില്ലല്ലോ കര്‍ത്താവേ!

- പാര്‍ഡന്‍ -

- ഉമ്മന്‍ ചെറുപറമ്പന്‍ സാറിന്റെ വീടല്ലേ?

ആകെ കണ്‍ഫ്യൂഷനായി.

ഉമ്മന്‍ ചെറുപറമ്പന്‍? ആ പ്രസിദ്ധ ആര്‍ക്കിടെക്ടല്ലേ?

- പ്ലീസ്‌, വണ്‍ മിനിറ്റ്‌, ഹോള്‍ഡ്‌ ഓണ്‍ -

അടുക്കളയിലേക്കോടി.

- ഗ്രേസീ, ഉമ്മന്‍ ചെറുപറമ്പനെയാ അന്വേഷിക്കുന്നത്‌ -

പാത്രം കഴുകികൊണ്ടു നിന്ന ഗ്രേസി തല തിരിക്കാതെ തന്നെ പറഞ്ഞു

- ആ, അതദ്ദേഹത്തിനാ. മോളേ, പപ്പയോട്‌ പോയി പറയൂ -


രണ്ടാമത്തെ അല്‍ഭുതം! പ്രശസ്തനായ ആര്‍ക്കിടെക്ട്‌ ഉമ്മന്‍ ചെറുപറമ്പന്‍ തന്റെ അടുത്ത കൂട്ടുകാരി ഗ്രേസിയുടെ ഭര്‍ത്താവെന്നോ?

അതും, നേരത്തേ കണ്ട ചുമച്ച്‌ അവശനായ, തീരെ ആരോഗ്യമില്ലാത്ത ആ മനുഷ്യന്‍?

അകത്തെ മുറിയില്‍ നിന്ന് ധൃതിയില്‍ ഇറങ്ങിവന്ന് അവശതയുടെ യാതൊരു ലക്ഷണങ്ങളുമില്ലാതെ ചുറുചുറുക്കോടെ ഫോണില്‍ സംസാരിക്കുന്ന ഉമ്മന്‍ ചെറുപറമ്പനെ സാകൂതം നോക്കിനില്‍ക്കാതിരിക്കാനായില്ല സാറയ്ക്ക്.

ഗ്രേസിയുടെ സര്‍നെയിം ജോണ്‍ എന്നാണ്‌. സ്വാഭാവികമായും ജോണ്‍ എന്നായിരിക്കും അവളുടെ ഭര്‍ത്താവിന്റെ പേര്‌ എന്നാണ്‌ താന്‍ ധരിച്ചു വച്ചിരുന്നത്‌. ഇതിപ്പോള്‍ അവളുടെ അപ്പച്ചന്റെ പേരായിരിക്കും ജോണ്‍ എന്നത്‌. ചിലര്‍ വിവാഹം കഴിഞ്ഞാലും മെയിഡന്‍ നെയിം മാറ്റിയെന്നിരിക്കില്ല.

ലേശം കെറുവ്‌ തോന്നി ഗ്രേസിയോട്‌. എന്നാലും അവള്‍ക്കിതുവരെ തന്നോട്‌ പറയാന്‍ തോന്നിയില്ലല്ലോ താന്‍ ഉമ്മന്‍ ചെറുപറമ്പന്റെ ഭാര്യയാണെന്ന്?

ഗ്രേസി വീണ്ടും സ്വീകരണമുറിയില്‍ എത്തിയപ്പോള്‍ പറയാതിരിക്കാനായില്ല,

- ഗ്രേസീ നീ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ നിന്റെ ഭര്‍ത്താവ്‌ ഈ പ്രശസ്തനായ ആളാണെന്ന്?

- ഓ, അതിലൊക്കെ എന്തിരിക്കുന്നു സാറാ?

ഗ്രേസി വളരെ നിസ്സാര മട്ടില്‍ പറഞ്ഞു.

എന്തിരിക്കുന്നു എന്നോ? തനിക്കിതത്ര ദഹിക്കുന്നില്ലല്ലോ! സ്വന്തം ഭര്‍ത്താവ്‌ ഒരു സെലിബ്രിറ്റി ആണെന്ന് മറ്റുള്ളവരോട്‌ പറയാതിരിക്കാന്‍ കഴിയുന്നതെങ്ങനെ?

കുശലങ്ങള്‍ക്കിടയില്‍ ഇന്ന് തനിക്ക്‌ ചോദിക്കാനേ ഉണ്ടായിരുന്നുള്ളൂ, പറയാനുള്ളതിനേക്കാള്‍.


ഉമ്മന്‍ ചെറുപറമ്പന്‍ അകത്തേ മുറിയില്‍ നിന്ന് ഇറങ്ങി വന്നു, കോട്ടും സൂട്ടുമൊക്കെയണിഞ്ഞ്‌ വളരെ വെല്‍ഡ്രസ്സ്ഡ്‌ ആയി. ഒരു യാത്രയ്ക്കുള്ള പുറപ്പാടാണ്‌.

നേരത്തേ കണ്ട ചുമച്ച്‌ അവശനായ ആ മനുഷ്യനെവിടെ ഈ സ്റ്റൈലന്‍ മദ്ധ്യവയസ്കനെവിടെ?

-അപ്പോള്‍ കൂട്ടുകാരികള്‍ ഇരിക്കൂ. ഞാന്‍ ഇറങ്ങട്ടെ -

തിരിഞ്ഞ്‌ തന്നോടായി,

- ഇന്നൊരു ഡിസ്ക്കഷനുണ്ട്‌, മന്ത്രിയുമായി -


പോര്‍ച്ചില്‍ വന്നു നിന്ന കാറില്‍ കയറി അദ്ദേഹം യാത്രയായി.

പിന്നാലെ പൂമുഖം വരെ അനുഗമിച്ച ഗ്രേസി ചിരിച്ചുകൊണ്ട്‌ കൈവീശുന്നു.

ഒരല്‍ഭുതം പോലെയാണത് തനിക്ക് തോന്നിയത്. നേരത്തേ കാണിച്ച അവഗണന... ഇപ്പോഴുള്ള ഈ സൌഹൃദം !

പിന്നേയും അര മണിക്കൂര്‍ കൂടി കഴിഞ്ഞാണ്‌ സുഹൃദ്‌സന്ദര്‍ശനം അവസാനിപ്പിച്ച്‌ വീട്ടിലേക്ക്‌ മടങ്ങിയത്‌.


*** *** ***


അടുത്ത രണ്ടു ദിനങ്ങള്‍ ലീവെടുക്കേണ്ടി വന്നു, നാട്ടിലൊരു വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടി. സ്ത്രീധനമായി കിട്ടിയ കുടുംബസ്വത്താണ്‌. അത്‌ വില്‍ക്കേണ്ടി വന്നു.

അപ്പച്ചനും അമ്മച്ചിയുമൊക്കെ വല്ലാത്തൊരു ആത്മബന്ധം വച്ചുപുലര്‍ത്തിയിരുന്ന വസ്തുവകകളാണ്‌. അത്യദ്ധ്വാനം ചെയ്തു സമ്പാദിച്ചവയല്ലേ? എങ്ങനെ ആത്മബന്ധമുണ്ടാകാതിരിക്കും?

പക്ഷേ പട്ടണത്തില്‍ ജോലിയും നേടി വീടും വച്ചു പാര്‍ക്കുന്നവര്‍ക്ക്‌ നാട്ടിലെ ഭൂസ്വത്തൊക്കെ ഒരു വലിയ ഭാരമാണ്‌. അവിടെ പോയി കൃഷി ചെയ്യലും വിളവെടുക്കലും ഒന്നും നടക്കില്ല. അപ്പോള്‍ പിന്നെ വിറ്റഴിക്കുകയല്ലാതെ എന്തു നിവൃത്തി? വിറ്റു കിട്ടുന്ന പണം ബാങ്കിലിട്ട്‌ സുഖമായി ജീവിക്കുക.


അപ്പച്ചന്റേയും അമ്മച്ചിയുടേയും ആത്മാക്കള്‍ പരിഭവിക്കുന്നുണ്ടാകും. എന്നാലും എന്തു ചെയ്യാന്‍?

ബുധനാഴ്ച ഓഫീസിലെത്തി. ഗ്രേസിയെ കണ്ടപാടേ ചോദിച്ചു,

- ഗ്രേസീ, ഉമ്മന്‍ സാറിന്റെ അസുഖമൊക്കെ ഇപ്പോള്‍ എങ്ങനെയുണ്ട്‌?

-അസുഖമോ?

ഗ്രേസിയുടെ ശബ്ദത്തില്‍ വല്ലാത്ത അമ്പരപ്പ്‌!

- ആ, അദ്ദേഹത്തിന്റെ ചുമ?

- ഓ അതോ?

വളരെ നിസ്സാര മട്ടില്‍ ചോദ്യമെറിഞ്ഞിട്ട്‌ ഗ്രേസി പൊട്ടിച്ചിരിച്ചു.

ഇപ്പോള്‍ അമ്പരപ്പ്‌ തനിക്കാണ്‌. ഇതെന്തേ ഗ്രേസി ഇങ്ങനെ?

അവളുടെ വീട്ടില്‍ പോയപ്പോള്‍ കണ്ടതാണ്‌ ഉമ്മന്‍ സാര്‍ ചുമച്ച്‌ കഷ്ടപ്പെടുന്നത്‌. അതേക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ ഗ്രേസിക്ക്‌ ഒന്നും തന്നെ അറിയാത്തപോലെ !

ഒന്നും മനസ്സിലാകുന്നില്ലല്ലോ!

അന്നുതന്നെ, ഭര്‍ത്താവ്‌ വല്ലാതെ ചുമച്ച്‌ കഷ്ടപ്പെടുന്നത്‌ കണ്ടിട്ടും അതില്‍ ഒരല്‍പം പോലും ഉത്‌കണ്ഠപ്പെടുകയോ എന്താണ്‌ അസ്കിത എന്നൊന്നു ചോദിക്കുകയോ പോലും ചെയ്യാതെ നിസ്സംഗയായിരുന്നു ചായ മൊത്തിക്കുടിക്കുന്ന ഗ്രേസിയുടെ ചിത്രം ഒരു പ്രഹേളികയായി ഇന്നും തന്റെ മനസ്സിലുണ്ട്‌.

ഇപ്പോളിതാ അസുഖവിവരം തിരക്കിയപ്പോള്‍ ഗ്രേസി പൊട്ടിച്ചിരിക്കുന്നു!

ചുണ്ടത്തെ ചിരി മായാതെ തന്നെ കൂടെ നടക്കുകയാണ്‌ ഗ്രേസി. ഉത്തരമൊന്നും പറഞ്ഞിട്ടുമില്ല. ദേഷ്യമാണ്‌ തോന്നിയത്‌. അതു സ്വരത്തില്‍ നിന്നു മറച്ചുപിടിക്കാന്‍ ശ്രമിക്കാതെ തന്നെ ചോദിച്ചു,

- അന്നത്തെ ആ ചുമ കുറവുണ്ടോന്നാ ചോദിച്ചത്‌?

കൂടെ, എത്ര ശ്രമിച്ചിട്ടും ഉള്ളിലൊതുക്കാന്‍ പറ്റാതെ മനസ്സില്‍ തിളച്ചു മറിഞ്ഞു കൊണ്ടിരുന്ന ചിന്താധാരയും പുറത്തേയ്ക്കൊഴുകി.

- അന്നദ്ദേഹം അത്ര ഭയങ്കരമായി ചുമച്ചിട്ടും നീ ഒന്നു മൈന്‍ഡ്‌ ചെയ്യുകപോലും ഉണ്ടായില്ല?

ഓ, അടക്കമില്ലാത്ത നാവ്‌! അരുതാത്തത് പറഞ്ഞു പോയി.

- ഓ സോറി ഗ്രേസീ, എനിക്കന്ന് അങ്ങനെയൊരു ഇംപ്രഷനാ ഉണ്ടായത്‌. സോറി സോറി കേട്ടോ -

ഗ്രേസിയുടെ മുഖത്ത്‌ യാതൊരു ഭാവവ്യത്യാസവും കണ്ടില്ല. ആ ചിരി ഒട്ടും മാഞ്ഞിട്ടും ഇല്ല.

- വരൂ, നമുക്ക്‌ ക്യാന്റീനിലേക്ക്‌ പോകാം -

ഗ്രേസി ക്ഷണിച്ചു.

ക്യാന്റീനില്‍ ചെന്ന് കോഫിയും സ്നാക്സും ഓര്‍ഡര്‍ ചെയ്തു.


- സാറാ, അതദ്ദേഹത്തിന്റെ ഒരു സ്വഭാവമാണ്‌ -

- ഏത്‌?

- വലിയ അസുഖക്കാരനാണെന്ന് ഭാവിക്കുക -

അസുഖക്കാരനാണെന്ന് ഭാവിക്കുകയെന്നോ!കണ്ണില്‍ ചോരയില്ലാത്തവള്‍.

അന്ന് താന്‍ നേരിട്ട്‌ കണ്ടതല്ലേ അദ്ദേഹം വല്ലാതെ ചുമച്ചു കുരുങ്ങുന്നത്‌?

- അസുഖം ഭാവിക്കുകയാണെന്നോ ഗ്രേസീ?

ഗ്രേസി തലകുലുക്കി. എന്നിട്ടു ചിരിച്ചു കൊണ്ട്‌ പറഞ്ഞു

- അദ്ദേഹം ഒരൊന്നാംതരം അഭിനേതാവണ്‌ -

ഇവളിതെന്താ ഈ പറയുന്നത്‌? വീണ്ടും അരിശമാണ്‌ തോന്നിയത്‌. സ്വന്തം ഭര്‍ത്താവ്‌ അസുഖം അഭിനയിക്കുകയാണത്രേ!


- സാറാ, ഇപ്പോള്‍ നിനക്കറിയാമല്ലോ അദ്ദേഹം ഇത്തിരി പേരുള്ളൊരു ആര്‍ക്കിടെക്ട്‌ ആണെന്ന്. പ്രശസ്തമായൊരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലാണ്‌ വര്‍ക്ക്‌ ചെയ്യുന്നതും. സൈറ്റില്‍ ചെന്നാല്‍ വളരെ ചുറുചുറുക്കുള്ള ഒരാള്‍. ജോലി ചെയ്യാനും ചെയ്യിപ്പിക്കാനും മിടുമിടുക്കന്‍ -

- പക്ഷേ ഈ ആള്‍ വീട്ടില്‍ എത്തിയാല്‍, പിന്നെ വല്ലാത്ത അവശനാണ്. ഇല്ലാത്ത രോഗങ്ങള്‍ ഒന്നും തന്നെയില്ല. സര്‍വ്വ അവയവങ്ങളും രോഗഗ്രസ്തമത്രേ! നഖവും തലമുടിയും ഒഴിച്ച്‌ മറ്റ്‌എല്ലായിടത്തും കഠിനവേദന! ഏറ്റവും ഇഷ്ടം എന്തെന്നോ? താനൊരു ഹൃദ്രോഗിയാണെന്ന് അവകാശപ്പെടാന്‍! ജന്മനാല്‍ തന്നെ ഹൃദയത്തിന്‌ തകരാറുണ്ട്‌ പോല്‍. ആ തകരാര്‍ വാല്‍വിനാണെന്നും സ്വയം കണ്ടു പിടിച്ച്‌ വച്ചിട്ടുണ്ട്‌! പക്ഷേ ഇന്നു വരെ ഒരു ഹൃദ്രോഗവിദഗ്ദന്റെ അടുത്ത്‌ പോയിട്ടും ഇല്ല -

- ബഹുനില കെട്ടിടങ്ങളുടെ മൂന്നും നാലും നിലകള്‍ ഒറ്റയടിക്ക്‌ ഓടിക്കയറും, ഒരു കിതപ്പോ ശ്വാസം മുട്ടലോ ഇല്ലാതെ. സ്റ്റെപ്സ്‌ കയറുന്നതിനിടയില്‍ ചറുപിറുന്നനെ സംസാരിക്കുകയും ചെയ്യും. ഹൃദ്രോഗിയായ ഒരാളിന്‌ ഇതു കഴിയുമോ? ഒരു ഹൃദ്രോഗവും അവകാശപ്പെടാത്ത എനിക്ക്‌, രണ്ടുനില കയറിക്കഴിയുമ്പോള്‍ തന്നെ തുടങ്ങും കലശലായ നെഞ്ചു വേദന. അതിന്‌ പരിഹാരമായി ഡീപ്‌ ബ്രെത്ത്‌ എടുത്തുകൊണ്ട്‌ കയറ്റം കയറണമെന്ന് അദ്ദേഹം തന്നെയാണ്‌ പറഞ്ഞുതന്നിട്ടുള്ളതും. രക്തത്തിലെ ഓക്സിജന്‍ കണ്ടന്റ്‌ കൂട്ടി മസിലുകള്‍ക്ക്‌ ശക്തിപകരാനാണത്രേ ഈ ഡീപ്‌ ബ്രെത്ത്‌. എഞ്ചിനീയറിംഗ്‌ ആണ്‌ പഠിച്ചതെങ്കിലും ശരീരശാസ്ത്രവും കുറച്ച്‌ അറിയാം -

ഗ്രേസി വീണ്ടും ചിരിച്ചു.

അപ്പോഴേക്കും കോഫി എത്തി.

ഒന്നും വിശ്വസിക്കാന്‍ തോന്നുന്നില്ല. അസുഖമില്ലാതെ ഒരാള്‍ അസുഖക്കാരനാണെന്ന് ഭാവിക്കുമോ? അതെന്തിനു വേണ്ടിയാകും?

സംശയം ചോദ്യരൂപത്തില്‍ പുറത്തു വന്നു.

- എന്തിനു വേണ്ടിയെന്ന് ചോദിച്ചാല്‍ അതെനിക്കറിഞ്ഞുകൂട സാറാ. ഓരോരോ നേച്ചര്‍. എന്നാലും എനിക്കു തോന്നുന്ന ഒരു കാരണം ഇതാണ്‌ - രോഗിയായി അഭിനയിച്ച്‌ മറ്റുള്ളവരുടെ ശ്രദ്ധ അല്ലെങ്കില്‍ സിമ്പതി നേടിയെടുക്കാന്‍ -

ഗ്രേസിയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നു.

- പിന്നെ -

- ഓരോരോ രോഗം പറഞ്ഞ്‌ എന്നെ തീ തീറ്റിക്കുക. ഭാര്യ തന്നെപ്രതി മനസ്സു നീറ്റുന്നു എന്നറിയുമ്പോള്‍ അദ്ദേഹത്തിനു ഒരു സന്തോഷം ലഭിക്കുന്നുണ്ടാകും - ഒരു സാഡിസ്റ്റിക്‌ പ്ലഷര്‍ -

തിരിച്ചൊന്നും പറയാനാവാതെ ഇരുന്നു പോയി.

ഗ്രേസി തുടര്‍ന്നു.


- ഒരു കാലത്ത്‌ ഞാന്‍ വളരെയേറെ തീ തിന്നിരുന്നു. അസുഖം എന്നൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാതെ പേടിക്കുന്ന ഒരു സ്വഭാവമായിരുന്നു എനിക്ക്‌. അദ്ദേഹത്തിനാണെങ്കില്‍ അസുഖമൊഴിഞ്ഞ്‌ ഒരു നേരവുമില്ല. എന്നാല്‍ ഒന്നു ഡോക്ടറെ കാണാം എന്നു പറഞ്ഞാലോ കൊന്നു കളഞ്ഞാല്‍ വരില്ല. ഒരുപാടു കാലത്തെ സഹവാസം കൊണ്ട്‌ ഞാന്‍ മനസ്സിലാക്കിയെടുത്തതാണ്‌ ഇത്‌ - ഈ രോഗങ്ങളെല്ലാം തന്നെ ശരീരത്തിനല്ല മനസ്സിലെ സങ്കല്‍പ്പങ്ങള്‍ ആണെന്ന് -

കുറേ നിമിഷങ്ങളുടെ നിശ്ശബ്ദത.

- സാറാ, നിനക്കിതൊന്നും അങ്ങോട്ടു ദഹിക്കുന്നുണ്ടാവില്ല അല്ലേ?

ഗ്രേസി ചിരിച്ചു.

- ഒരു കാര്യം കൂടി കേട്ടോളൂ -

ഗ്രേസി ഒന്നു നിറുത്തി. അവളുടെ മുഖത്ത്‌ സമ്മിശ്രവികാരങ്ങള്‍ മിന്നി മറയുന്നുണ്ടായിരുന്നു.

- ആദ്യരാത്രി -

- അത്രപെട്ടെന്നൊന്നും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോകില്ലല്ലോ അത്‌?

- അന്നദ്ദേഹം നവവധുവിനോട്‌ മൊഴിഞ്ഞ സ്വീറ്റ്‌-നത്തിംഗ്‌സിന്റെ കൂട്ടത്തില്‍ ഇങ്ങനേയും ഒരു വാചകം ഉണ്ടായിരുന്നു - എനിക്ക്‌ ബ്ലഡ്‌ ക്യാന്‍സറാ, ഇനി വെറും രണ്ടു മാസം! -

- അയ്യോ -

അറിയാതെയാണ്‌ ആ പദം തന്റെ വായില്‍ നിന്ന് ഉതിര്‍ന്നുപോയത്‌.

ഗ്രേസി അതുകേട്ട്‌ ഇത്തിരി ഉറക്കെത്തന്നെ ചിരിച്ചു.

- അന്നു വെറും 21 വയസ്സുള്ള ഒരു പൊട്ടിപ്പെണ്ണായിരുന്നെങ്കിലും ഇത്രയും ആലോചിക്കാനുള്ള ബുദ്ധി ദൈവം തലയില്‍ ഉദിപ്പിച്ചു - ഈ രോഗം ഉള്ള ഒരാള്‍ എന്തായാലും കല്യാണം കഴിക്കാന്‍ മുതിരില്ല -

വീണ്ടും മൗനം കനത്ത നിമിഷങ്ങള്‍.

- ആ, ഇങ്ങനെ അസുഖക്കാരനാണെന്ന് ഭാവിച്ച്‌ ഭാര്യ വിഷമിക്കുന്നത്‌ കാണുമ്പോള്‍ അതില്‍ നിന്ന് അദ്ദേഹത്തിന്‌ ആനന്ദം ലഭിക്കുമെങ്കില്‍ അതായിക്കോട്ടേ -

കോഫീകപ്പുകള്‍ ഒഴിഞ്ഞു.

ഗ്രേസി വീണ്ടും ഉഷാറായി. ചിരിച്ചു കൊണ്ട്‌ തന്റെ കരം ഗ്രഹിച്ചു.


- അറിയോ സാറാ, രണ്ടുമാസം കൂടി കഴിഞ്ഞാല്‍ ഞങ്ങടെ വെഡ്ഡിംഗ്‌ ആനിവേഴ്‌സറിയാ. ഇരുപത്തിയഞ്ചാം വെഡ്ഡിംഗ്‌ ആനിവേഴ്‌സറി! ഞങ്ങളത്‌ ഗ്രാന്‍ഡ്‌ ആയി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകാ. ഞാന്‍ ക്ഷണിക്കും കേട്ടോ. നീ വരണം -

- തീര്‍ച്ചയായും ഗ്രേസീ. അഥവാ നീയിനി വിളിക്കാന്‍ മറന്നുപോയാല്‍ പോലും ഞാന്‍ ഓര്‍ത്തു വച്ച്‌ അന്നു വരും. ആ രോഗാതുരനെ ഒന്നുംകൂടിയൊന്ന് കാണുകയും ചെയ്യാല്ലോ -

ഇരുവരും പൊട്ടിച്ചിരിച്ചു.

ക്യാന്റീനില്‍ നിന്ന് തിരിച്ചു നടക്കുമ്പോള്‍ ഗ്രേസി തുടര്‍ന്നു.

- നമ്മള്‍ കെമിസ്ട്രിയില്‍ പഠിച്ചിട്ടില്ലേ സാച്വറേറ്റഡ്‌ സൊല്യൂഷന്‍ എന്ന്. ആ അതുപോലൊരു സാച്വറേറ്റഡ്‌ സൊല്യൂഷനാ ഇന്നു ഞാന്‍. ഇനിയും ഉപ്പു കലങ്ങില്ല -


ഭര്‍ത്താവിനോടുള്ള സ്നേഹത്തിന്റെ മധുരവും തിരിച്ചദ്ദേഹം സമ്മാനിച്ച സാങ്കല്‍പ്പിക രോഗാതുരത എന്ന ഉപ്പിന്റെ കയ്പ്പും ഇഴപിരിക്കാനാവാതെ ഇടകലര്‍ന്നിരുന്നു ഗ്രേസിയുടെ ശബ്ദത്തില്‍.
--------------------------------------------------------------------------------

- ഗീത -

Sunday, January 17, 2010

കുഞ്ഞുകറുമ്പിയും മക്കളും




കുഞ്ഞുകറുമ്പിയും മക്കളും






മക്കളെ പാലൂട്ടിയ ശേഷം കുഞ്ഞുകറുമ്പി ജാലകത്തിലൂടെ പുറം‌ലോകം വീക്ഷിക്കുന്നു.








പൂച്ചക്കറുമ്പിയും നായക്കറുമ്പിയും. രണ്ടുപേരും തമ്മില്‍ വല്യ സ്നേഹത്തിലാ...

നായ അനിയത്തി വളര്‍ത്തുന്നതാണ്. പൂച്ച രണ്ടുവീട്ടിലും ഒരുപോലെ വരും.

Monday, December 14, 2009

യാത്രയിലെ കൂട്ടുകാരി

മയം അഞ്ചര കഴിഞ്ഞിരിക്കുന്നു. ഇനിയും ഏറെദൂരമുണ്ട് വണ്ടിയോടിച്ചു പോകാന്‍. ഏഴുമണി കഴിയും എന്തായാലും അവിടെ എത്തിപ്പറ്റാന്‍. ഡ്രൈവിങ്ങിന്റെ വിരസത അകറ്റാനായി അയാള്‍ ആ ചെറുകവലയില്‍ വണ്ടിനിറുത്തി. റോഡിന്റെ വലതു വശത്തു കണ്ട ചായക്കടയില്‍ കയറി കടുപ്പത്തില്‍ ഒരു ചായ കുടിച്ചു. അവിടെ ഒരഞ്ചുമിനിറ്റ് ഇരുന്ന് പരിസരം വീക്ഷിച്ചു.

ഒട്ടും പുരോഗമനം എത്താത്ത നാട്ടിന്‍പുറം. ബഞ്ചുകളും ഡസ്കുമിട്ട ഈ ചായക്കടതന്നെ അവിടത്തെ ഏറ്റവും വലിയ സ്ഥാപനം. ഒരു മുറുക്കാന്‍ കട, തയ്യല്‍ക്കട, ഒരു പ്രൊവിഷന്‍ സ്റ്റോര്‍, ചെറിയൊരു ബേക്കറി - ഇത്രയുമൊക്കെ റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നു. ഈ കെട്ടിടങ്ങള്‍ക്ക് പുറകിലായും, റോഡിന്റെ ഇരുപുറത്തുമായും നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന വയലേലകളാണ്.

- സാറെങ്ങോട്ടാണാവോ?
ചായക്കടക്കാരന്‍ ലോഹ്യം ചോദിച്ചു.
- വില്വപുരത്തേക്ക് -
- ഓ അങ്ങോട്ടാണെങ്കി എനി ഒരുവാട് വണ്ടിയോടിക്കണല്ലോ -
- ഉവ്വോ?
അയാള്‍ എണീറ്റു. കൂടുതല്‍ വിശ്രമിച്ചാല്‍ പറ്റില്ല.

കാര്‍ സ്റ്റാര്‍ട്ട് ചെയ്തു മെല്ലെ മുന്നോട്ടെടുക്കുന്നതിനിടയില്‍ ചായക്കടയുടെ വാ‍തില്‍ക്കല്‍ നിന്ന് തന്നെത്തന്നെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്ന ചായക്കടക്കാരനു നേരേ കൈവീശി. മുന്നില്‍ ഒരു ചെറിയ വളവാണ്. വണ്ടി മുന്നോട്ടെടുത്ത് ഗിയര്‍ മാറ്റുന്നതിനിടയിലാണ് കണ്ടത്, റോഡിന്റെ ഇടതുവശത്തായി ഒരു പെണ്‍കുട്ടി നില്‍ക്കുന്നു. അവള്‍ കാറിനു നേരേ കൈ കാണിച്ചു. അയാള്‍ ഒന്നു സംശയിച്ചു എങ്കിലും കാര്‍ നിറുത്തി.

- സര്‍, വില്വപുരത്തേക്കാണോ?
- അതേ -
- ഞാനതിനടുത്തു വരേയാ. എന്നെയൊന്നു ഡ്രോപ്പ് ചെയ്യുമോ?

അയാള്‍ ആകെ ആശയക്കുഴപ്പത്തിലായി. കാറില്‍ കയറ്റണോ? ആരേയും വിശ്വസിച്ചുകൂടാത്ത കാലമാണ്.

അയാളുടെ മനസ്സു വായിച്ചിട്ടെന്ന പോലെ അവള്‍ കെഞ്ചി.
- സര്‍ പ്ലീസ് -

കാഴ്ചയില്‍ പ്രശ്നക്കാരിയാണെന്നൊന്നും തോന്നുന്നില്ല. ഒരു സാധാരണപെണ്‍കുട്ടി. ഇത്തിരി ഉയരക്കൂടുതല്‍ ഉണ്ടെന്നു തോന്നുന്നു. താന്‍ പോകുന്ന വഴിക്ക് ഒന്ന് ഡ്രോപ്പ് ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. പോരെങ്കില്‍ അവളെ കയറ്റാതെ പോയാല്‍ മനസ്സു തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും - ചേതമില്ലാത്ത ഒരു ഉപകാരം ചെയ്യാതിരുന്നതിന്.

അയാള്‍ റിമോട്ട് അമര്‍ത്തി ഡോര്‍ ലാച്ചുകള്‍ ഉയര്‍ത്തി.
അവള്‍ പിന്‍ സീറ്റില്‍ കയറി ഇടത്തേയറ്റം ചേര്‍ന്ന് ഇരുന്നു.

അവള്‍ കയറുന്നതിനിടയില്‍, അയാള്‍ പിന്നിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. ആ ചായക്കടയും മറ്റും റോഡിന്റെ വളവുമൂലം കാഴ്ചയിലില്ല.

അവളുടെ സാന്നിദ്ധ്യം കാറിനുള്ളില്‍ സുഖകരമായൊരു പരിമളം പരത്തി. അതയാള്‍ നന്നേ ആസ്വദിച്ചു. എന്തിന്റെ വാസനയാണിത്? അയാളാലോചിച്ചു നോക്കി. ഏതായാലും മുല്ലപ്പൂവിന്റേയോ പിച്ചിപ്പൂവിന്റേയോ വാസനയല്ല. പിന്നെ?

കാര്‍ സ്പീഡില്‍ ഓടാന്‍ തുടങ്ങി. പുറകിലിരിക്കുന്ന പെണ്‍കുട്ടി യാതൊരു സംഭാഷണത്തിനും മുതിരുന്നില്ല. എന്തെങ്കിലും പറയണമല്ലോ എന്നു കരുതി അയാള്‍ ചോദിച്ചു.

- കുട്ടിക്ക് എവിടാ ഇറങ്ങേണ്ടത്?
- വില്വപുരത്തു നിന്ന് രണ്ടുകിലോമീറ്റര്‍ അപ്പുറം -

വീണ്ടും മൌനം. അതുടയ്ക്കാന്‍ പിന്നെ അയാളും ശ്രമിച്ചില്ല.

കുഴപ്പമില്ല. തനിക്കു വില്വപുരത്തു നിന്ന് നാലഞ്ചു കിലോമീറ്റര്‍ കൂടി മുന്നോട്ടു പോകണമല്ലോ. വഴിയില്‍ ഈ പെണ്‍കുട്ടിയെ ഇറക്കാം.

കാര്‍ നല്ല സ്പീഡില്‍ ഓടുകയാണ്. വളരെ വിജനമായ പാത. ഒരു മനുഷ്യജീവി പോയിട്ട് ഒരു നാല്‍ക്കാലിയെ പോലും എങ്ങും കാണാനില്ല. റോഡിന്റെ ഇരുവശങ്ങളിലും കൃഷിയൊന്നുമില്ലാതെ ഉണങ്ങിവരണ്ടു കിടക്കുന്ന പാടശേഖരം മാത്രം. അപൂര്‍വ്വമായി മാത്രം റോഡരികില്‍ തണല്‍മരങ്ങള്‍.

സന്ധ്യാംബരത്തിന് വല്ലാത്തൊരു ചോരച്ച നിറമാണിന്ന് എന്ന് അയാള്‍ക്ക് തോന്നി.

പിന്നിലെ പെണ്‍കുട്ടി ഇപ്പോഴും മൌനത്തിന്റെ വല്‍മീകത്തില്‍ തന്നെ. ഇട്യ്ക്ക് അവളവിടെ ഉണ്ടോന്നുപോലും അയാള്‍ സംശയിച്ചു. ഒന്നു തല ചരിച്ചു നോക്കിയാല്‍ റെയര്‍മിററിലൂടെ അവളുടെ വസ്ത്രത്തിന്റെ തുമ്പു കാണാമായിരുന്നു.

ഡ്രൈവിങ്ങിനിടയില്‍ പലതവണ അവളുടെ സാന്നിദ്ധ്യം അയാള്‍ മിററിലൂടെ നോക്കി ഉറപ്പു വരുത്തി.
വെളുത്ത ചുരീദാറായിരുന്നു അവളുടെ വേഷം. സുന്ദരിയാണോന്നു ചോദിച്ചാല്‍ ആണെന്നോ അല്ലെന്നോ പറയാന്‍ അയാളുടെ മനസ്സു കൂട്ടാക്കിയില്ല. കുനിഞ്ഞു ലിഫ്റ്റ് ചോദിക്കുന്നതിനിടയില്‍, അവളുടെ പല്ലുകളില്‍ കമ്പിയിട്ടിരുന്നതായി കണ്ട കാര്യം അയാള്‍ ഓര്‍ത്തു.

അവള്‍ സംസാരിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, ആ മൌനത്തെ ബഹുമാനിക്കാം എന്നയാള്‍ കരുതി. ഒന്നുമില്ലെങ്കിലും, ഈ സന്ധ്യനേരത്ത്, വിജനമായ ഈ വീഥിയിലൂടെ, വളരെ അകലെയൊരിടത്തേക്ക് യാത്ര ചെയ്യാനായി ഒരന്യപുരുഷനായ തന്നെ വിശ്വാസത്തിലെടുത്തതല്ലേ? അവള്‍ പറയാനിഷ്ടപ്പെടാത്ത കാര്യങ്ങള്‍ കിണ്ടിക്കിളച്ച് ചോദിച്ച് ആ വിശ്വാസത്തിന് കോട്ടം തട്ടിക്കണ്ട. അവള്‍ ഇങ്ങോട്ടു പറയാന്‍ തുനിയുകയാണെങ്കില്‍ കേള്‍ക്കാം. എന്തെങ്കിലും ഹെല്പ് ആവശ്യപ്പെടുകയാണെങ്കില്‍ അതും ചെയ്തു കൊടുക്കാം. അയാള്‍ മനസ്സില്‍ കരുതി.

സന്ധ്യാംബരത്തിന്റെ ചുവപ്പും, വിജനമായ വീഥിയും, കനത്ത മൌനവും...

എല്ലാം കൂടി എന്തോ ഒരു പ്രത്യേകാന്തരീക്ഷം സൃഷ്ടിക്കുന്നതു പോലെ...

മൌനത്തിന്റെ മണ്‍കൂട് തകര്‍ക്കാന്‍ എം.പി.3 പ്ലേയര്‍ ഓണ്‍ ആക്കാമെന്നു വിചാരിച്ചു. പിന്നതു വേണ്ടെന്നു വച്ചു. സഹയാത്രികയ്ക്ക് ഇഷ്ടമായില്ലെങ്കിലൊ?

പാടശേഖരങ്ങള്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍ അവിടവിടെയായി കരിമ്പനകള്‍ എഴുന്നു നില്‍ക്കുന്നതു കാണായി. കടും ചുവപ്പാര്‍ന്ന സന്ധ്യാമേഘത്തിന്റെ പശ്ചാത്തലത്തില്‍ ഇരുണ്ട രൂപത്തില്‍ കാണപ്പെട്ട കരിമ്പനകള്‍ ഏതോ ഒരു ഭീതിദ ദൃശ്യം പോലെ അയാള്‍ക്കു തോന്നി.

ശ്ശേ, ഭീതിദ ദൃശ്യമെന്നോ?

അയാള്‍ ആ ചിന്തയെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചു. കവിഹൃദയമുണ്ടായിരുന്നെങ്കില്‍ നല്ലൊരു കവിത എഴുതാന്‍ പറ്റിയ ദൃശ്യം. അല്ലെങ്കില്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ക്ക് പകര്‍ത്താന്‍ തോന്നുന്ന അതീവ സുന്ദരദൃശ്യം. ശരിയാണല്ലോ, തന്റെ കൈയില്‍ ക്യാമറ ഉണ്ടല്ലോ. കാറ്‌ നിറുത്തി ഈ ദൃശ്യമൊന്നു പകര്‍ത്തിയാലോ? മനസ്സില്‍ ഇങ്ങനെയൊക്കെ തോന്നിയെങ്കിലും ആക്സിലറേറ്ററില്‍ നിന്നെടുത്തു മാറ്റി ബ്രേക്കില്‍ ചവിട്ടാന്‍ അയാളുടെ ‍കാല്‍ വിസമ്മതിക്കുന്നതു പോലെ...

സന്ധ്യാംബരത്തിന്റെ കടുത്ത ചുവപ്പില്‍ കാളിമ പടരാന്‍ തുടങ്ങുന്നു. റോഡിലും ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു. അയാള്‍ ഹെഡ് ലൈറ്റ് ഓണ്‍ ആക്കി.


കാറ് നല്ല സ്പീഡില്‍ തന്നെ പാഞ്ഞു കൊണ്ടിരുന്നു. ഹെഡ് ലൈറ്റിന്റെ പ്രകാശത്തില്‍ മുന്നിലുള്ള വിജനമായ റോഡ് മാത്രം കാണാം. ഇരുവശങ്ങളിലും നിബിഡമായി വളര്‍ന്നുനില്‍ക്കുന്ന വന്‍‌മരങ്ങളാണെന്നു തോന്നുന്നു.

ഏ.സി.യുടെ തണുപ്പ് അയാളെ അലോസരപ്പെടുത്തി.

- ഏ.സി. ഓഫാക്കട്ടേ? വല്ലാത്ത തണുപ്പ് -
അയാള്‍ മര്യാദപൂര്‍വ്വം പെണ്‍കുട്ടിയോട് ചോദിച്ചു.

നേര്‍ത്തൊരു മൂളല്‍ മാത്രമായിരുന്നു അതിന് അവളില്‍ നിന്നുണ്ടായ പ്രതികരണം.

അയാള്‍ ഏ.സി. ഓഫാക്കി. എന്നിട്ട് ഡ്രൈവിംഗ് സീറ്റിലെ വിന്‍ഡൊ ഗ്ലാസ്സ് അല്‍പ്പമൊന്ന് താഴ്ത്തി. കാറ്റ് ഒരിരമ്പത്തോടെ ഉള്ളിലേക്ക് അടിച്ചു കയറി. ഒപ്പം മനം മയക്കുന്ന സുഗന്ധവും...

ഹായ് എന്തൊരു സുഗന്ധം! അയാള്‍ മൂക്കു വിടര്‍ത്തി അതാസ്വദിച്ചു. എന്തു ഗന്ധമാണിത്?

പിടികിട്ടി.

പാല‍പ്പൂഗന്ധം!

വഴിയരികിലെവിടെയോ പാലമരം പൂത്തുലഞ്ഞു നില്‍പ്പുണ്ടാവും.

അയാള്‍ക്കൊരു സംശയം ജനിച്ചു. തന്റെ സഹയാത്രിക കാറില്‍ കയറിയപ്പോള്‍ പ്രസരിച്ച പരിമളം ഇതായിരുന്നോ? പാലപ്പൂമണം?

ദൂരം കുറേ പിന്നിട്ടിട്ടും മദിപ്പിക്കുന്ന ആ ഗന്ധം അങ്ങനെ മൂക്കിലേക്കടിച്ചു കയറുന്നു..

ഇതെന്താ വഴിനീളെ പൂത്ത പാലകളാണോ?



പെട്ടെന്ന് അയാളുടെ മനസ്സിലേക്ക് ഓര്‍മ്മകള്‍ ഇരച്ചെത്തി. കുട്ടിക്കാലത്ത് മുത്തശ്ശിയുടെ മടിയില്‍ തലവച്ച് കിടന്ന് കേട്ട യക്ഷിക്കഥകള്‍...

യക്ഷിപ്പാലകള്‍ പൂക്കുമ്പോഴാണത്രേ സുഗന്ധമിങ്ങനെ മൈലുകളോളം പരക്കുന്നത്...

കുട്ടിക്കാലത്ത്, പേടിയാണെങ്കിലും യക്ഷിക്കഥകള്‍ കേള്‍ക്കാന്‍ വലിയ ഹരമായിരുന്നു. പകല്‍ സമയത്ത് കഥ കേട്ടാല്‍ പേടി തോന്നില്ല. പക്ഷേ, രാത്രി കിടക്കപ്പായില്‍ കിടന്നാലുടന്‍ മുത്തശ്ശിയുടെ പേടിപ്പെടുത്തുന്ന കഥാപാത്രങ്ങളെല്ലാം ചുറ്റിനും കൂടും. പിന്നെ മുത്തശ്ശിയെ മുറുകെ കെട്ടിപ്പുണര്‍ന്ന് ആ വെറ്റിലമണവും ആസ്വദിച്ചു കിടക്കുകയേ നിവര്‍ത്തിയുള്ളൂ. അങ്ങനെ കിടക്കുമ്പോള്‍ തോന്നിയിരുന്ന ആ സുരക്ഷിത ബോധം!


വിന്‍ഡോ ഗ്ലാസ്സ് കുറച്ചു മാത്രം താഴ്ത്തി വച്ച ജാലകത്തിലൂടെ ആര്‍ത്തിരമ്പി കയറിവരുന്ന സുഗന്ധിയായ കാറ്റിന് വല്ലാത്തൊരു മൂളല്‍..

അയാള്‍ക്ക് വീണ്ടും അലോസരം തോന്നി. വിന്‍ഡോ ഗ്ലാസ്സ് ഉയര്‍ത്തി വച്ചു. കാറിനകത്ത് ചൂടു തോന്നിത്തുടങ്ങിയപ്പോള്‍ ഒന്നും മിണ്ടാതെ അയാള്‍ ഏ. സി. ഓണാക്കുകയും ചെയ്തു. ഒരിക്കല്‍ കൂടി മിററിലൂടെ നോക്കി സഹയാത്രികയുടെ വസ്ത്രാഞ്ചലം കാണാനുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.

*** *** ***


വില്വപുരം മെയിന്‍ ഠൌണില്‍ നിന്ന് വീണ്ടും നാലഞ്ചു കിലോമീറ്റര്‍ കൂടി മുന്നോട്ടു പോയാലാണ് സുഹൃത്തിന്റെ വീട്ടിലെത്തുക. തന്റെ വിവാഹത്തിന് ക്ഷണിക്കാനാണയാള്‍ പോകുന്നത്. സുഹൃത്തിന്റെ വിവാഹം രണ്ടര വര്‍ഷം മുന്‍പേ കഴിഞ്ഞിരുന്നു. വിദേശത്തായിരുന്നതിനാല്‍ അന്നതിനു പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അവന്റെ ഭാര്യയേയും കുഞ്ഞിനേയും കണ്ടിട്ടുമില്ല. ഇന്നിപ്പോള്‍ സൌഹൃദ സന്ദര്‍ശനവും വിവാഹക്ഷണനവും ഒന്നിച്ചാക്കാമെന്നു കരുതി.

സുഹൃത്തിനും ഭാര്യയ്ക്കും നല്‍കാനായി കുറേ സമ്മാനപ്പൊതികള്‍ കരുതിയിട്ടുണ്ട്. പക്ഷേ അന്നേരം ഒന്നരവയസ്സുള്ള കുഞ്ഞിന്റെ കാര്യം മറന്നുപോയി. വില്വപുരം ഠൌണില്‍ നിന്ന് കുറച്ച് കാഡ്ബറീസ് ചോക്ലേറ്റുകള്‍ വാങ്ങാം.

സാമാന്യം നല്ലൊരു ബേക്കറിയോട് ചേര്‍ത്ത് കാര്‍ നിറുത്തി.

- കുറച്ച് സാധനങ്ങള്‍ വാങ്ങിയിട്ടു വരാം -
പെണ്‍കുട്ടി വീണ്ടും ഒരു മൂളലില്‍ സമ്മതം പ്രകടിപ്പിച്ചു.

ബേക്കറിയിലേക്ക് കയറിയതും കഷ്ടകാലത്തിന് വൈദ്യുതി പണിമുടക്കി. എമര്‍ജന്‍സി ലാമ്പിന്റെ മങ്ങിയ വെളിച്ചത്തില്‍ ചോക്ലേറ്റ്സും മറ്റു കുറേ ബേക്കറി സാധനങ്ങളും തിരഞ്ഞെടുത്തു. തിരിച്ചു കാറിലേക്ക് വന്നപ്പോള്‍ ഒരു പത്തു മിനിറ്റോളം കഴിഞ്ഞുകാണും. എങ്ങും കുറ്റാക്കുറ്റിരുട്ട്.

ഡ്രൈവിങ്ങ് സീറ്റില്‍ കയറിയിരുന്ന ശേഷമാണ് അയാള്‍ക്കത് ചോദിക്കാന്‍ തോന്നിയത്.
- കുട്ടിയ്ക്കെന്തെങ്കിലും വാങ്ങാനുണ്ടായിരുന്നോ?

തിരിച്ച് പ്രതികരണമൊന്നുമില്ല.

നേരത്തേ ചോദിക്കാന്‍ തോന്നാതിരുന്ന തന്റെ ആലോചനാശൂന്യതയില്‍ പ്രതിഷേധിക്കുകയാണോ?
- സോറി, ഞാന്‍ നേരത്തേ അന്വേഷിക്കേണ്ടതായിരുന്നു. കുഴപ്പമില്ല, പറഞ്ഞാല്‍ മതി ഞാന്‍ വാങ്ങിക്കൊണ്ടു വരാം -
എന്നിട്ടുമില്ല ഒരു മൂളല്‍ പോലും.

അയാള്‍ മിററിലൂടെ എത്തിനോക്കി. കാറിനകത്തും ഇരുട്ടാണ്.
മിററിലൂടെ ഒന്നും കാണാന്‍ വയ്യ.

അയാള്‍ തല തിരിച്ചു നോക്കി.
പിന്‍ സീറ്റ് ശൂന്യം!

അതോ കാറിനുള്ളിലെ ഇരുട്ടില്‍ തനിക്ക് കാണാന്‍ പറ്റാത്തതോ? കാറിനുള്ളിലെ ബള്‍ബ് കത്തിച്ചു.
ഏയ്, പിന്‍ സീറ്റില്‍ ആരുമില്ല തന്നെ!

അയാള്‍ അന്ധാളിച്ചു. എവിടെപ്പോയി അവള്‍? ഇനി എന്തെങ്കിലും വാങ്ങാനായി ഏതെങ്കിലും കടയില്‍ കയറിയതാവുമോ?

കുറച്ചുനേരം വെയിറ്റ് ചെയ്യുക തന്നെ.

അയാള്‍ കാറില്‍ നിന്ന് പുറത്തിറങ്ങി നിന്നു. മങ്ങിയവെളിച്ചത്തില്‍ കണ്ണുകള്‍ അവള്‍ക്കായി പരതി.

ഒരല്‍പ്പം കഴിഞ്ഞപ്പോള്‍ വൈദ്യുതി തിരികെ വന്നു. വില്വപുരം ഠൌണ്‍ പ്രകാശത്തില്‍ കുളിച്ചു.


അയാള്‍ ആശ്വാസത്തോടെ കാറില്‍ ചാരിനിന്ന് ഓരോ കടകളിലേക്കും കണ്ണു പായിച്ചു. കാണാവുന്ന ദൂരത്തുള്ള കടകളിലൊന്നും ഒരു വെളുത്തചുരീദാര്‍ക്കാരി നില്‍ക്കുന്നതായി കാണാനുണ്ടായിരുന്നില്ല.

പിന്നെ അയാള്‍ എല്ലാ കടകളിലും കയറിയിറങ്ങിത്തന്നെ പരതി.

എങ്ങുമില്ല. അയാള്‍ ആകെ വിഷമിച്ചു. പേരുപോലും അറിയില്ല. ആ സ്ഥിതിക്ക് ആരെന്നു പറഞ്ഞു ചോദിക്കും.
എന്നിട്ടും ഒന്നുരണ്ടു കടക്കാരോട് വെള്ള ചുരീദാറിട്ട ഒരു പെണ്‍കുട്ടി ഇങ്ങോട്ടു കടന്നു വന്നോ എന്നന്വേഷിക്കയും ചെയ്തു.

അയാള്‍ ഹതാശനായി വീണ്ടും കാറിനടുത്തേക്കു വന്നു. അവളിരുന്നഭാഗത്തെ ഡോര്‍ തുറന്നു നോക്കി. ഇല്ല, അവളില്ല.

അവള്‍ക്ക് ഇറങ്ങാനുള്ള സ്ഥലം എത്തിയിട്ടില്ല. ഇവിടെയങ്ങ് ഇറങ്ങിക്കളയാമെന്ന് തീരുമാനിച്ചോ?
എന്നാലും ഇത്രദൂരം കൂട്ടിക്കൊണ്ടു വന്ന തന്നോട് ഒരു നന്ദിവാക്കു പോലും പറയാതെ അങ്ങനെ അങ്ങു മുങ്ങിക്കളയുകയോ?

വീണ്ടും കുറേ മിനിറ്റുകള്‍ കൂടി അയാള്‍ അവിടെ കാത്തുനിന്നു. അയാള്‍ക്ക് ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു. ഒന്നു രണ്ടു വട്ടം കാറിന്റെ ഹോണ്‍ മുഴക്കി നോക്കി. അടുത്തെങ്ങാനും ഉണ്ടെങ്കില്‍ വരട്ടേ എന്നു കരുതി. മൂന്നാലു തവണയായപ്പോള്‍ അടുത്ത കടക്കാര്‍ എത്തി നോക്കാന്‍ തുടങ്ങി. അയാള്‍ ഉടന്‍ കാറിനുള്ളില്‍ കയറിയിരുന്നു. വീണ്ടും ഒരു പത്തുമിനിറ്റോളം കാത്തു. ആ പെണ്‍കുട്ടിയുടെ നിഴല്‍ പോലുമില്ല.

ഇനി കാത്തിട്ട് കാര്യമില്ലെന്നു മനസ്സിലായപ്പോള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. മനസ്സില്‍ ദേഷ്യം നുരഞ്ഞു പൊന്തുകയായിരുന്നു. അയാള്‍ ഓര്‍ത്തു -

- വില്വപുരത്തു നിന്ന് രണ്ടു കിലോമീറ്റര്‍ കൂടി പോകണം എന്നല്ലേ പറഞ്ഞത്. രണ്ടു കി.മീ. അത്രവലിയ ദൂരമല്ല. നടന്നു പോകാവുന്നതേയുള്ളൂ. താന്‍ ബേക്കറിയില്‍ പോയ തക്കം നോക്കി ഇറങ്ങിപ്പോയതാകും. പോരെങ്കില്‍ കറന്റ് പോയതിനാല്‍ ഇരുട്ടിന്റെ മറവും. ഒന്നും പറയാതെ മിണ്ടാതെ ഇറങ്ങിപ്പോകാമെന്നു കരുതിക്കാണും. എന്തൊരു നന്ദികേട്! ഇനി ഒരിക്കല്‍ പോലും ഒരൊറ്റയെണ്ണത്തിന് ഇങ്ങനെയൊരുപകാരം ചെയ്യില്ല -

അയാള്‍ മനസ്സില്‍ ഉറപ്പിച്ചു.

കാര്‍ കുറേ ദൂരം കൂടി ഓടിയപ്പോള്‍ അയാളുടെ ദേഷ്യം തണുക്കാന്‍ തുടങ്ങിയിരുന്നു. പിന്നെ അയാള്‍ ആശ്വസിച്ചു -

- അല്ല, താനെന്തിനിത്ര വേവലാതിപ്പെടുന്നു? ആരെന്നോ ഏതെന്നോ അറിയാത്ത ഒരു പെണ്‍കുട്ടി - ലിഫ്റ്റ് ചോദിച്ചപ്പോള്‍ കൊടുത്തു- സ്ഥലമെത്തിയപ്പോള്‍ അവള്‍ ഇറങ്ങിപ്പോയി. ഒരു നന്ദിവാക്കുപോലും ഉരിയാടിയില്ല എന്നത് നേര്. അതുകൊണ്ടെന്താ? ഒരു തലവേദന ഒഴിഞ്ഞു കിട്ടി എന്നങ്ങ് വിചാരിച്ചാല്‍ പോരേ?

- ചിലപ്പോള്‍ നാട്ടുകാരെ പേടിച്ചാകും അവളങ്ങനെ ചെയ്തത്. സ്വന്തം നാടല്ലേ, പരിചയക്കാര്‍ പലരും കണ്ടേക്കാം നിരത്തില്‍. ഒരന്യപുരുഷന്റെ കാറില്‍, അതും ഇരുട്ടു വീണതിനു ശേഷം, വന്നിറങ്ങുന്നത് അവരാരെങ്കിലും കണ്ടാല്‍ ചിലപ്പോള്‍ മോശമായേക്കും. അത്തരമൊരു സ്ഥിതിവിശേഷമുണ്ടാകാതിരിക്കാന്‍ അവള്‍ കണ്ടുപിടിച്ച വഴിയാകാം ഇത്. ആ, ആട്ടേ, എന്തുമാകട്ടേ. നന്ദി പറഞ്ഞില്ലെങ്കിലും മനസ്സിലെങ്കിലും അവള്‍ നന്ദിപൂര്‍വ്വം ഓര്‍ക്കാതിരിക്കില്ല, സുരക്ഷിതമായി ഇത്രടം എത്തിച്ചതിന് -

അയാള്‍ അവള്‍ക്ക് മനസ്സാലേ മാപ്പു കൊടുത്തു.


*** *** ***

സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ എട്ടുമണി കഴിഞ്ഞിരുന്നു. ഗേറ്റ് തുറന്നിട്ട്, തന്നെയും പ്രതീക്ഷിച്ച് പൂമുഖത്തു തന്നെ നില്‍പ്പുണ്ടായിരുന്നു അവര്‍.

കാറ് പൂട്ടി ബാഗ്ഗേജും എടുത്തിറങ്ങി.

ഹൃദ്യമായ ചിരിയോടെ സ്വാഗതമോതി നില്‍ക്കുന്നു, കുഞ്ഞിനേയും തോളിലേറ്റി സുഹൃത്തിന്റെ നല്ലപാതി.
- ഹായ് ഭാഭീ -

അയാള്‍ ഉത്തരേന്ത്യന്‍ സ്റ്റൈലില്‍ അഭിവാദനമോതി. കുഞ്ഞിന്റെ ഇളംകവിളില്‍ തലോടി. അവന്‍ അമ്മയുടെ തോളില്‍ അള്ളി‍പ്പിടിച്ചിരുന്നു കൊണ്ട് അതിഥിയെ നോക്കി പരിചിതഭാവത്തില്‍ ചിരിച്ചു. ആദ്യമായി കാണുന്ന തന്നെ നോക്കി ആ ഇളം പൈതല്‍ പൊഴിച്ച പാല്‍‌പ്പുഞ്ചിരി മനസ്സില്‍ ഒരു കുളിര്‍ നിലാമഴ പോലെ പെയ്തിറങ്ങുന്നത് അയാളറിഞ്ഞു.

നീണ്ട യാത്രയുടെ ക്ഷീണം നന്നേയുണ്ടായിരുന്നു. അതിനാല്‍ കുശലങ്ങളൊക്കെ കഴിഞ്ഞ്, ഒരു കുളിയും പാസ്സാക്കി, ഭക്ഷണവും കഴിച്ച് തനിക്കായി രണ്ടാം നിലയില്‍ ഒരുക്കിയിരുന്ന കിടക്കമുറിയിലേക്ക് വന്നു. യാത്രയിലെ കൂട്ടുകാരിയെ കുറിച്ച് വന്നു കേറിയ ഉടനെ സുഹൃത്തിനോട് പറയണമെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നത് വേണ്ടെന്നു വച്ചു. അവളുടെ സുരക്ഷയെ കരുതി തന്നെ. സുഹൃത്തിനും ചിലപ്പോള്‍ അവളെ അറിയാമെന്നു വന്നേക്കും. നാട്ടുകാരല്ലേ? തന്നോടൊപ്പമുള്ള യാത്ര അവള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ച സ്ഥിതിക്ക് താനായിട്ടെന്തിനത് പരസ്യമാക്കണം?

*** *** ***

സ്വപ്നരഹിതമായ നീണ്ട സുഖസുഷുപ്തിക്ക് ശേഷം തെളിഞ്ഞ ഒരു പുലരിയിലേക്കാണയാള്‍ കണ്ണു തുറന്നത്. ജീവിതത്തിലിന്നുവരെ ഇത്രയും സുഖകരമായി താന്‍ ഉറങ്ങിയിട്ടേയില്ലെന്നയാള്‍ക്ക് തോന്നി. ശരീരത്തിന് നല്ലൊരു സുഖം.

സമയം എട്ടരയോളം ആയിരിക്കുന്നു. അതുകണ്ടപ്പോള്‍ അയാള്‍ക്കൊരു ചമ്മലും തോന്നി.
ച്ഛേ, സുഹൃത്തും ഭാര്യയും തന്നെപ്പറ്റി എന്തു വിചാരിക്കും, ഇത്രയും താമസിച്ചുണര്‍ന്നാല്‍?

വേഗം തന്നെ പ്രഭാതകൃത്യങ്ങളൊക്കെ കഴിച്ച്, കുളിച്ച് ഡ്രസ്സ് മാറി താഴെയെത്തി.

തീന്‍ മേശമേല്‍ ആവിപറക്കുന്ന വിഭവവങ്ങള്‍ നിരത്തുകയാണ് ഭാഭി.

- ഉറക്കമൊക്കെ സുഖമായിരുന്നോ?
ഭാഭി അന്വേഷിച്ചു.
- ഓ, യെസ്, വളരെ സുഖമായി ഉറങ്ങി ‌-

അപ്പോഴേക്കും കുഞ്ഞിനേയും എടുത്ത് സുഹൃത്തും എത്തി.

- ബെഡ്കോഫി വേണോ അതോ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നോ?
വീണ്ടും ഭാഭി അന്വേഷിച്ചു.

- ഈ ഒന്‍പതുമണിക്കോ ബെഡ് കോഫി?
സുഹൃത്ത് കളിയാക്കി.

- ബ്രേക്ക്ഫാസ്റ്റ് തന്നെയാവാം ഭാഭീ -

ഭാഭി പ്ലേറ്റുകള്‍ നിരത്തി, അവയില്‍ ഇഡ്ഡലിയും ചട്ട്ണിയും സാമ്പാറും വിളമ്പി. ജഗ്ഗില്‍ നിന്ന് ചായ കപ്പുകളിലേക്ക് പകര്‍ന്നു.

സ്വാദിഷ്ഠമായ പ്രാതല്‍ കഴിഞ്ഞ് അയാളും സുഹൃത്തും പൂമുഖത്ത് ഒത്തുകൂടി. കുഞ്ഞിനെ കുളിപ്പിച്ച് ഉറക്കിയശേഷം ഭാഭിയും അവരോടൊപ്പം കൂടി.

പഴംകഥകള്‍ പലതും പറയാനുണ്ടായിരുന്നു അയാള്‍ക്കും സുഹൃത്തിനും. നഴ്സറി മുതല്‍ പ്ലസ് ടു തലം വരെ സതീര്‍ത്ഥ്യരായിരുന്നു അവര്‍. പിന്നെ ബി.ടെക്കിനു ചേര്‍ന്നപ്പോള്‍ രണ്ടുപേരും വളരെ അകലങ്ങളിലുള്ള കോളേജുകളിലായിപ്പോയി.

എന്നാലും സുഹൃദ്ബന്ധത്തിന്റെ ഇഴപൊട്ടാതെ അവര്‍ സൂക്ഷിച്ചിരുന്നു.

ഉച്ചഭക്ഷണം കൂടി കഴിഞ്ഞിട്ടു വേണം അവിടെ നിന്ന് പോകാനെന്നായിരുന്നു കരാര്‍. അതിനാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ഭാഭി അടുക്കളക്കാര്യങ്ങള്‍ നോക്കാനായി പോയി.

വായനപ്രിയനായ സുഹൃത്ത് അനേകം ആനുകാലികങ്ങള്‍ വരുത്തുന്നുണ്ടായിരുന്നു. സൌഹൃദസംഭാഷണങ്ങള്‍ക്കിടയില്‍ അവയൊക്കെ ഓരോന്നായി എടുത്തു നോക്കുന്നതിനിടയിലാണ് സുഹൃത്തിന്റെ പഴയ ഒരു കോളേജ് മാഗസീന്‍ കണ്ണില്‍ പെടുന്നത്. താല്‍പ്പര്യത്തോടെ അതെടുത്ത് മറിച്ചു നോക്കി.

കലാസാഹിത്യാദികളില്‍ ഇത്തിരി നിപുണത കാണിച്ചിരുന്ന സുഹൃത്തിന്റെ ചിത്രങ്ങള്‍ പല പേജുകളിലും കണ്ടു.

- നീ ഒരു ഹീറൊ ആയിരുന്നല്ലേ കോളേജില്‍?
- ഹും അതൊരു കാലം -
സുഹൃത്ത് നെടുവീര്‍പ്പോടെ പറഞ്ഞു.

മാഗസീന്റെ അവസാന പേജുകളില്‍ സ്പോര്‍ട്ട്സ് ടീമുകളുടെ ഫോട്ടോകള്‍.

പെട്ടെന്നാണത് അയാളുടെ കണ്ണില്‍ പെട്ടത്.

അതിലൊരു ഫോട്ടോയില്‍ ഇന്നലത്തെ തന്റെ സഹയാത്രിക?

ബാഡ്മിന്റണ്‍ ടീമിന്റെ ഫോട്ടോയാണത്.

അയാള്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കി. ഇതവള്‍ തന്നെയല്ലേ? കൂട്ടത്തില്‍ ഏറ്റവും പൊക്കം കൂടിയ പെണ്‍കുട്ടി. ചിരിച്ചുനില്‍ക്കുന്ന ഫോട്ടോയില്‍ സൂക്ഷിച്ചു നോക്കിയാല്‍ പല്ലിലെ കമ്പിയും കാണാം.

ഇതവള്‍ തന്നെ.

അയാള്‍ക്ക് ആകാംക്ഷയടക്കാന്‍ കഴിഞ്ഞില്ല.

- ഇതേതാ ഈ പെണ്‍കുട്ടി?

- എന്താ, നിനക്കറിയുമോ ഈ കുട്ടിയെ?

അതിനുത്തരം പറയാന്‍ അയാളൊന്നു വിഷമിച്ചു. പിന്നെ പറഞ്ഞു,

- നല്ല മുഖപരിചയം തോന്നുന്നു. അതാ ചോദിച്ചേ -

- നീ ഉദ്ദേശിക്കുന്ന ആളാവാന്‍ വഴിയില്ല -

ഭാഭി ഉറങ്ങിയുണര്‍ന്ന കുഞ്ഞിനേയും കൊണ്ട് കടന്നു വന്നു. അവന്‍ ചിണുങ്ങുന്നുണ്ട്.

- ദേ ഇവനെ ഒന്നു കളിപ്പിക്കൂ. അടുക്കളയില്‍ ഒരുപാട് പണിയുണ്ട് ‌-

സുഹൃത്ത് കുഞ്ഞിനെ കൈയില്‍ വാങ്ങി.

- നീ വാ. ഇവനേയും കൊണ്ട് തൊടിയിലൊന്നു കറങ്ങിവരാം -
സുഹൃത്ത് ക്ഷണിച്ചു.

അവരൊരുമിച്ച് തൊടിയിലേക്ക് നടന്നു. വളരെ വിശാലമായ തൊടിയാണ്. നിറയെ സസ്യലതാദികള്‍ പടര്‍ന്നു കിടക്കുന്നു.

സുഹൃത്ത് കുറേ നേരം മൌനിയായി നടന്നു. പിന്നെ പെട്ടെന്ന് അയാളുടെ നേരേ തിരിഞ്ഞ് ചോദിച്ചു
- നീയെന്തേ ആ പെണ്‍കുട്ടിയെ കുറിച്ച് ചോദിച്ചത്? നിനക്കെങ്ങനെ അവളെ അറിയാം?

പെട്ടെന്ന് ഈ ചോദ്യശരം നേരിടേണ്ടി വന്നപ്പോള്‍ അയാള്‍ അമ്പരന്നുപോയി.
- അത് - അത് ആ ഫോട്ടോ കണ്ടിട്ട് നല്ല മുഖപരിചയം തോന്നുന്നു. പക്ഷേ ആരെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുമില്ല-
അയാളൊരു നുണ പറഞ്ഞു. പിന്നെ ചോദ്യമെറിഞ്ഞു,

- ആട്ടേ, നിന്റെ കോളേജ് മേറ്റല്ലേ? നിനക്കറിയുമോ അവളെ?

കുറെ നിമിഷങ്ങള്‍ക്ക് ശേഷമാണ് സുഹൃത്ത് മറുപടി പറഞ്ഞത്.
- എനിക്കറിയാം. എന്റെ ജൂനിയര്‍ ആയിരുന്നു. സ്പോര്‍ട്ട്സ് ക്വാട്ടയില്‍ അഡ്മിഷന്‍ നേടിയ കുട്ടി -
സുഹൃത്ത് ഒന്നു നിറുത്തി.

നീണ്ട ഒരു മൌനത്തിനു ശേഷമാണ് പിന്നെ കഥതുടര്‍ന്നത്.

- അവളെ കുറിച്ചോര്‍ക്കുമ്പോള്‍ ഇത്തിരി കുറ്റബോധമുണ്ട് -

- എഞ്ചിനീയറിങ്ങ് കോളേജില്‍ പ്രതാപിയായി വിലസി നടന്നിരുന്ന കാലം. ചെണ്ടപ്പുറത്ത് കോലു വയ്ക്കുന്നിടത്തെല്ലാമുണ്ടാകും എന്ന മട്ടിലായിരുന്നു അന്നു ഞാന്‍ -

- എങ്ങനെയെന്നറിയില്ല, ഒരേ ക്ലാസ്സിലല്ലാഞ്ഞിട്ടും ഈ പെണ്‍കുട്ടിക്ക് എന്നോടൊരാരാധന -

- ഒരിക്കലും നേരില്‍ പറഞ്ഞിട്ടില്ല, മുഖദാവില്‍ വന്നിട്ടുമില്ല -

- എന്നാലും അവളുടെ സുഹൃത്തുക്കള്‍ വഴിയാണെന്നു തോന്നുന്നു എന്റെ ചില കൂട്ടുകാര്‍ ഇതറിഞ്ഞു. എന്നെ കളിയാക്കാനും തുടങ്ങി -

- ഞാനറിയാത്തൊരു ആരാധികയോ എനിക്ക്? കൂട്ടുകാര്‍ കാട്ടിത്തന്നു -

- പക്ഷേ -
- കോലുപോലെ കുറേ പൊക്കം, മെലിഞ്ഞുണങ്ങിയ ശരീരം, ഉണ്ടക്കണ്ണുകള്‍, ഉന്തിയപല്ലുകള്‍...

- ഇങ്ങനൊക്കെ ഒരു ചിത്രമായിരുന്നു എന്റെ കണ്ണില്‍ പതിഞ്ഞത് -

- ആരാധികയെ കാട്ടിത്തന്ന കൂട്ടുകാരോട് ഞാനിതേക്കുറിച്ചൊക്കെ പുച്ഛത്തോടെ പറഞ്ഞ് ചിരിച്ചു തള്ളി -

- എനിക്ക് അവളെ പ്രതിയുള്ള ഇം‌പ്രഷന്‍ ഇങ്ങനൊക്കെ ആണെന്ന് ആ പെണ്‍കുട്ടി അറിഞ്ഞിരുന്നോ എന്നറിയില്ല. കോളേജ് വരാന്തയുടെ ഉരുണ്ട തൂണുകളുടെ മറവില്‍ നിന്നും, അവളുടെ ക്ലാസ്സ്മുറിയുടെ വാതിലിന്റെ പിന്നില്‍ നിന്നുമൊക്കെ ആ ഉണ്ടക്കണ്ണുകള്‍ എന്റെ നേര്‍ക്ക് നീണ്ടുവരുന്നത് പിന്നെയും ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്. അന്നൊക്കെ മുഖത്ത് ഒന്നുകൂടി ഒരു പുച്ഛഭാവം നിറച്ച് കടന്നു പോകാനേ ശ്രമിച്ചിട്ടുള്ളൂ -

- ഉന്തിയ പല്ലുകള്‍ എന്ന വിശേഷണം ആരെങ്കിലും അവളുടെ ചെവികളിലെത്തിച്ചിരുന്നുവോ എന്നറിയില്ല. ഒരുനാള്‍ അവള്‍ വന്നത് പല്ലുകളില്‍ കമ്പിയുമിട്ടാണ് -

- എന്തായാലും എന്റെ സങ്കല്‍പ്പത്തിലെ നായികാചിത്രവുമായി തീരെ രൂപസാദൃശ്യമില്ലാതിരുന്ന ആ ആരാധികയെ അംഗീകരിക്കാന്‍ എന്റെ മനസ്സിനു തീരെ കഴിഞ്ഞിരുന്നില്ല -

- ഫെയര്‍വെല്‍ ഫങ്ഷന്റെ അന്നാണ് അവളെ ഞാന്‍ അവസാനമായി കണ്ടത്. എല്ലാവരും ബൈ പറഞ്ഞ് പിരിയുന്നു. അടുത്ത ദിവസം മുതല്‍ സ്റ്റഡിലീവ്. ഹോസ്റ്റലിലേക്ക് നടക്കുന്നതിനിടയിലാണ് അവളെ കണ്ടത്. പതിവു പോലെ സ്റ്റെപ്പുകള്‍ക്കടുത്തുള്ള ഒരു തൂണിനു പിന്നില്‍ മറഞ്ഞു നില്‍ക്കുന്നു. തൊട്ടടുത്ത് എത്തിയപ്പോളാണ് കണ്ടത്. അറിയാതെ മുഖത്തേക്ക് നോക്കിപ്പോയി -

- അവളുടെ അന്നത്തെയാ ചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്. ഞാന്‍ നോക്കിയപ്പോള്‍ അവളും എന്റെ നേര്‍ക്ക് മുഖമുയര്‍ത്തി നോക്കി. ചുണ്ടുകളില്‍ വിടര്‍ന്ന ചിരിയുണ്ട്. പക്ഷേ മിഴികള്‍ കണ്ണീര്‍ത്തടാകങ്ങളായിരിക്കുന്നു ! -


- എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി. അവളുടെ ആ ചിരി മടക്കിക്കൊടുക്കാനോ എന്തെങ്കിലുമൊരു വാക്ക് ഉരിയാടാനോ കഴിഞ്ഞില്ല. മിഴികള്‍ പിന്‍‌വലിച്ച് നിസ്സംഗനായി നടന്നു നീങ്ങി അവളുടെ അരികില്‍ നിന്ന്, ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാതെ -

- ക്രൂരതയായിപ്പോയീന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നെ സ്വയം ആശ്വസിച്ചു - എന്തായാലും ആ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. വെറുതേ ഒരാശ കൊടുത്തിട്ട് പിന്നെ ചതിക്കുന്നതിനേക്കാള്‍ നല്ലത് ഇതു തന്നെയല്ലേ?-

സുഹൃത്ത് പറഞ്ഞു നിറുത്തി.

നീണ്ട ഒരു മൌനത്തിന്റെ ഇടവേള കൂടി കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു
- ഈ പെണ്‍കുട്ടിയെത്തന്നെയാണെന്നു തോന്നുന്നു ഇന്നലെ ഞാന്‍ കണ്ടത് -
- എന്നു കണ്ടെന്ന്?
- ഇന്നലെ -
- വഴിയില്ല, ഷി ഈസ് നോ മോര്‍ -

അയാള്‍ വല്ലാതെ ഞെട്ടിയത് സുഹൃത്ത് കണ്ടില്ല.
---------------------------------

- ഗീത -