തിരുവനന്തപുരത്ത് കുളിരിന്റെ അമൃതകുംഭവുമായി എത്തിയ മഹാമഴ!
പൊള്ളുന്ന ചൂടിനും പാറുന്ന പൊടിക്കും ശമനമേകിക്കൊണ്ട് തുള്ളിക്കൊരുകുടം കണക്കേ പെയ്ത മഴ നഗരവാസികളുടെ തനുവും മനവും തണുപ്പിച്ചു.
മഴയ്ക്കു വേണ്ടി, തിരുവനന്തപുരം വലിയശാലയിലെ നവരസം സംഗീതസഭ വ്യാഴാഴ്ച രാവിലെ വലിയശാല കാന്തല്ലൂര്‍ മഹാദേവ ക്ഷേത്രത്തില്‍ അമൃതവര്‍ഷിണി രാഗത്തില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നു, ജലദേവതയായ വരുണഭഗവാന്റെ പ്രീതിയ്ക്കായുള്ള അര്‍ച്ചന എന്ന നിലയില്‍.
ആയാംകുടി മണി, വര്‍ക്കല സി.എസ്സ്. ജയറാം, പാര്‍വതിപുരം പത്മനാഭ അയ്യര്‍ എന്നിവരായിരുന്നു ഗായകര്‍. പിന്നണിയില്‍ മുട്ടറ എന്‍. രവീന്ദ്രന്‍ ( വയലിന്‍), നാഞ്ചില്‍ അരുള്‍ ( മൃദംഗം), കൃഷ്ണയ്യര്‍ (ഘടം), നെയ്യാറ്റിന്‍കര കൃഷ്ണന്‍ (മുഖര്‍ശംഖ് ), കൃഷ്ണരജ്ഞിനി (തംബുരു) എന്നീവര്‍.
സംഗീതാര്‍ച്ചന തുടങ്ങും മുന്‍പ്, മഴ പെയ്യിക്കാനുള്ള അമൃതവര്‍ഷിണി രാഗത്തിന്റെ ശക്തിയെ കുറിച്ച് ഗായകരില്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞു:
“മാസങ്ങളോളം മഴപെയ്യാതിരുന്നതിന്റെ ഫലമായി മനുഷ്യരും പക്ഷിമൃഗാദികളും സസ്യലതാദികളുമൊക്കെ കൊടും ചൂടില്‍ ഉരുകി വലഞ്ഞ സമയത്ത്, ശ്രീ മുത്തുസ്വാമി ദീക്ഷിതര്‍ അമൃതവര്‍ഷിണി രാഗത്തില്‍ സംഗീതാലാപനം ചെയ്ത് കൊടും മഴപെയ്യിച്ചു. കീര്‍ത്തനത്തില്‍ വര്‍ഷ, വര്‍ഷ... എന്നു പാടുന്നിടം എത്തിയപ്പോള്‍ തന്നെ മഴപെയ്തു തുടങ്ങി. മഴ കനത്ത് പ്രളയമായി മാറിയത്രേ. പിന്നെ സ്വാമികള്‍ സ്തംഭ സ്തംഭയേ... എന്നു പാടിയാണത്രേ ആ കൊടും മഴ ശമിപ്പിച്ചത്.
ഞങ്ങള്‍ ആരുമല്ല. എന്നാലും ഞങ്ങള്‍ ഒരു ശ്രമം നടത്തുകയാണ്. എത്രയും ശ്രുതിശുദ്ധിയോടെയും ഭക്തിയോടേയും ഞങ്ങള്‍ അമൃതവര്‍ഷിണി ആലപിക്കാന്‍ ശ്രമിക്കയാണ്. പ്രകൃതി കനിയട്ടേ... ”
എളിമയുള്ള ഈ വാക്കുകള്‍ ഓതി പ്രാര്‍ത്ഥനയോടെ അവര്‍ ആലാപനം തുടങ്ങി. ആദ്യം “വീണാധാരിണി.... ” എന്ന സരസ്വതീസ്തുതി. രണ്ടാമത് “സുധാമയീ...” എന്നു തുടങ്ങുന്ന കീര്‍ത്തനം. അവസാനമായി “ആനന്ദാമൃതവര്‍ഷിണീ...” എന്ന കീര്‍ത്തനം, രാഗവിസ്താരവും സ്വരവിസ്താരവും താളവിസ്താരവും എല്ലാം നടത്തി പൂര്‍ണതയോടെ ആലപിച്ചു.
കാതുകള്‍ക്ക് അമൃതമഴയായി വ്യാഴാഴ്ച രാവിലെ ഈ അമൃതവര്‍ഷിണി രാഗാലാപനം. ഏകദേശം മുപ്പത്താറു മണിക്കൂറിനുള്ളില്‍ ഭൂമിയെ കുളിരണിയിച്ചുകൊണ്ട് കോരിച്ചൊരിയുന്ന അമൃതവര്‍ഷം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കനത്ത തുള്ളികളായി പതിച്ച്, പിന്നെ കുറേ നേരം സൌമ്യമായി പെയ്ത് കുളിരണിയിച്ചശേഷം ഏകദേശം എട്ടരയോടു കൂടി കോരിച്ചൊരിയാന്‍ തുടങ്ങി. അകമ്പടിയായി കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം ചൊരിഞ്ഞ് ക്ഷണപ്രഭാചഞ്ചലയും കാതടപ്പിക്കുന്ന ശബ്ദഗാംഭീര്യത്തോടെ ദുന്ദുഭിയും !
ഇത്തിരി പേടി തോന്നാതിരുന്നില്ല. വീട്ടിനു മുന്നിലുള്ള റോഡ് തോടായി കുത്തിയൊലിക്കുന്നു. മുട്ടളവ് വെള്ളം. ആരുടെയോ ഒരു നീലച്ചെരുപ്പ് ഒഴുകിപോകുന്നു...
ഇടിയും മിന്നലും കനത്ത് മഴതോരാതെ നിന്നപ്പോള്‍ ഞാനും പ്രാര്‍ത്ഥിച്ചു,
‘ ഇത്രയും കനിഞ്ഞനുഗ്രഹിച്ചുവല്ലോ വരുണദേവാ, അങ്ങേക്ക് പ്രണാമം ! ഇനി മതി ... സ്തംഭ സ്തംഭയേ...’
രാത്രി പത്തരയോടെ മഴ തോര്‍ന്നു. പിന്നെ ചെറുതായി ചാറ്റല്‍. അതിപ്പോഴും തുടരുന്നു...
---------------------------------------------------------------------------------
* ഗീത *
