Saturday, July 10, 2010

അമ്മ, മകള്‍



അമ്മ.


ല്ല ആലോചന തന്നെ. പയ്യന്‌ ഉയര്‍ന്ന ഉദ്യോഗം. പ്രതിമാസ ശമ്പളം ഇന്‍ഡ്യന്‍ രൂപയില്‍ ഒന്നരലക്ഷത്തിനടുത്ത്‌ വരുമത്രേ ! പയ്യന്‍ കാണാനും നല്ല സുന്ദരന്‍. ഒത്ത ഉയരവും. സുന്ദരിയായ തന്റെ മോള്‍ക്ക്‌ നന്നേ ഇണങ്ങും.

കുടുംബവും ആഭിജാത്യമുള്ളത്‌ തന്നെ. പയ്യന്റെ മാതാപിതാക്കള്‍ ഉന്നത പദവികളില്‍ ഇരുന്ന് റിട്ടയര്‍ ചെയ്തവര്‍. കൂടെ വന്ന ബന്ധുജനങ്ങളും എന്തുകൊണ്ടും കേമര്‍. നല്ലൊരാലോചന തന്നെ ഇത്‌. മോള്‌ പ്രത്യേകിച്ചൊന്നും പറഞ്ഞില്ലെങ്കിലും അവള്‍ക്കും ഇഷ്ടമായി എന്നു തോന്നുന്നു.

എന്നാലും...

വിവാഹം കഴിഞ്ഞാലുടന്‍ പയ്യന്‍ വധുവിനേയും കൊണ്ട്‌ പറക്കും അന്യനാട്ടിലേക്ക്‌. ലീവ്‌ ഒക്കെ വളരെ കുറവാണത്രേ.

ഈ വിവാഹം നടന്നാല്‍ മകള്‍ തന്നെ പിരിഞ്ഞ്‌ കണ്ണെത്താദൂരത്തേക്ക്‌ പറന്നകലും. ഏക മകള്‍. എങ്ങനെ അവളെ കാണാതിരിക്കും? ചിന്തിക്കാനേ വയ്യ.

അവളെ ഒരു നോക്ക്‌ ഒന്ന് കാണണം എന്നു തോന്നിയാല്‍? ഒറ്റക്കൊരു വിദേശയാത്രയ്ക്കൊക്കെ തന്നെക്കൊണ്ടാവുമോ? അല്ലെങ്കില്‍ തന്നെ അതത്ര എളുപ്പമാണോ?

കല്യാണം കഴിഞ്ഞ്‌ അവര്‍ പോകുമ്പോള്‍ തന്നേയും കൂടി കൂട്ടാന്‍ പറഞ്ഞാലോ?

ശ്‌ച്ഛേ, അതു വേണ്ട. അഭിമാനം സമ്മതിക്കുമോ?

അങ്ങനെ ചോദിച്ചു കഴിഞ്ഞിട്ട്‌ അവര്‍ക്കതു പറ്റില്ലെന്നു പറഞ്ഞാല്‍ ആകെ മോശമാവും. ഇരുകൂട്ടര്‍ക്കും മന:പ്രയാസമുണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കും അത്‌. ഒരു സാധാരണ മലയാളി പുരുഷന്റെ മനോഭാവം തനിക്കറിയാവുന്നതല്ലേ? ഭാര്യവീട്ടുകാരോട്‌ ഒരകല്‍ച്ചയും പുച്ഛവും ഭാവിക്കുക എന്നത്‌. തന്റെ അച്ഛനമ്മമാര്‍ എത്ര തന്നെ തനിക്കു പ്രിയപ്പെട്ടവരാകുന്നോ, അത്ര തന്നെ ഭാര്യക്കും അവളുടെ മാതാപിതാക്കള്‍ പ്രിയങ്കരരാണെന്ന യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടയ്ക്കാനാണല്ലോ അവര്‍ക്കിഷ്ടം !

ഇനിയിപ്പം തന്നെ കൂടി കൂട്ടാന്‍ അവര്‍ക്ക്‌ സമ്മതം തന്നെ ആണെങ്കിലോ? എന്നാലും പുതുമോടിയില്‍ മധുവിധു ആഘോഷിക്കുന്ന നവദമ്പതിമാര്‍ക്ക്‌ താനൊരു കട്ടുറുമ്പ്‌ ആവുകില്ലേ? വേണ്ട അങ്ങനെ തന്നെക്കൂടെ കൊണ്ടുപോകുമോ എന്ന് അങ്ങാട്ടു കേറി ഒരിക്കലും ചോദിക്കരുത്‌.

ശ്ശോ! താനെന്തിനിതൊക്കെ ചിന്തിച്ചു കൂട്ടുന്നു? പെണ്ണുകാണല്‍ നടന്നതേയുള്ളു. വിവാഹനിശ്ചയം ഒന്നും ആയിട്ടില്ല. തന്റെ ബന്ധുക്കളെല്ലാം ഇതുറപ്പിക്കണമെന്ന് നിര്‍ബന്ധിച്ചിട്ടാണ്‌ പോയിരിക്കുന്നത്‌. എന്നു പറഞ്ഞ്‌? പെണ്ണിന്റെ അമ്മയ്ക്കല്ലേ ഉറപ്പിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം. തനിക്ക്‌ മകളും അവള്‍ക്ക്‌ താനും മാത്രമല്ലേ ഉള്ളൂ? അമ്മയായ തനിക്ക്‌ വേണ്ടെന്നു തോന്നിയാല്‍ വേണ്ട അത്ര തന്നെ!

ശരിയാണ്‌ ഈ ആലോചന വേണ്ട തന്നെ. മകളെ കണ്ണെത്താദൂരത്തേക്ക്‌ പറഞ്ഞയക്കാനൊന്നും തനിക്ക്‌ കഴിയില്ല. ഈ ചുറ്റുവട്ടത്തൊക്കെ താമസിക്കുന്ന ഒരു നല്ല പയ്യന്‍ വരട്ടേ. അത്തരം ആലോചനകളൊക്കെ ധാരാളം വന്നിരുന്നു. എല്ലാ കേസിലും എന്തെങ്കിലുമൊക്കെ ഒരു ഡിഫക്റ്റ്‌ ഉണ്ടാകും. പയ്യന്‌ നല്ല ഉദ്യോഗമെങ്കില്‍ കാണാന്‍ തീരെ യോഗ്യത കാണില്ല - ഒന്നുകില്‍ ഉയരമില്ല, അല്ലെങ്കില്‍ നിറം കുറവ്‌, അതുമല്ലെങ്കില്‍ കഷണ്ടി ബാധിച്ചുതുടങ്ങിയിരിക്കുന്നു - ഈ പയ്യന്മാര്‍ക്കൊക്കെ ഹെയര്‍ ഫിക്സിങ്ങിനെ കുറിച്ചൊക്കെ അറിയില്ലെന്നുണ്ടോ? ഇനി പയ്യന്‍ കാണാന്‍ യോഗ്യനെങ്കില്‍, വിദ്യാഭ്യാസത്തിന്റെ കാര്യത്തിലോ ജോലിയിലോ ഒക്കെ പിന്നില്‍. ഇന്നാളൊരു ആലോചന വന്നിരുന്നു, വെറും ഒരു കിലോമീറ്റര്‍ മാത്രം അപ്പുറത്ത്‌ താമസിക്കുന്നവര്‍. പയ്യന്‍ പരമ യോഗ്യന്‍. ഉയര്‍ന്ന ഉദ്യോഗവും മെച്ചപ്പെട്ട ശമ്പളവും. പക്ഷേ എന്തു ഫലം? വീട്ടുകാര്‍ തീരെ പോര. പയ്യന്റെ അഛനും അമ്മയും ഇല്ലിറ്റെറേറ്റ്‌. വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്ക്‌ കള്‍ച്ചര്‍ ഉണ്ടാവുമോ? അങ്ങനെ കള്‍ച്ചര്‍ലെസ്സ്‌ ആയ വീട്ടിലേക്ക്‌ വളരെ സ്മാര്‍ട്ടായ, സുന്ദരിയായ തന്റെ മകളെ എങ്ങനെ പറഞ്ഞു വിടും? പറഞ്ഞുവിട്ടാല്‍ അവളും അവരുടെ ലെവലിലേക്ക്‌ താഴുകയേ ഉള്ളൂ.

ആ ഇനിയും വരും ആലോചനകള്‍. മോള്‍ക്ക്‌ 26 കഴിഞ്ഞെങ്കിലെന്താ കണ്ടാല്‍ ഒരു പതിനെട്ട്‌, പത്തൊന്‍പത്‌ അതിലപ്പുറം പറയില്ല.

ഇതിപ്പോള്‍ ഇരുപതാമത്തേയോ മറ്റോ ആലോചനയാണെന്ന് തോന്നുന്നു. അവള്‍ക്ക്‌ പറഞ്ഞിട്ടുള്ള ആള്‍ വരുമ്പോള്‍ എല്ലാം ശരിയാകും. ഇന്നു വന്ന പയ്യന്‍ അവള്‍ക്ക്‌ പറഞ്ഞിട്ടുള്ളതല്ല. അതുകൊണ്ടല്ലേ തനിക്കീ ആലോചന വേണ്ടെന്നു വയ്ക്കാന്‍ തോന്നുന്നത്‌.

*** *** ***

മകള്‍.

പ്രാഭാതഭക്ഷണ വേള.

അമ്മയും മകളും പ്രാതല്‍ കഴിക്കയാണ്‌.

" അമ്മയുടെ ഈ ഇഡ്ഡലി എത്ര സോഫ്റ്റാ ! പൂപോലെ !”

" ആ, ആ, അമ്മയുടെ ഇഡ്ഡലിയുടെ സോഫ്റ്റ്‌നെസ്സിനെ കുറിച്ചു പറഞ്ഞോണ്ടിരുന്നോ. തന്നത്താനെ ഒരൊറ്റ വസ്തു പാകം ചെയ്യാന്‍ പഠിക്കണ്ട. മറ്റൊരു വീട്ടില്‍ ചെന്നുകയറുമ്പോഴാ വിവരമറിയാന്‍ പോണേ..."

" അതൊക്കെ ഞാന്‍ അന്നേരം പഠിച്ചെടുത്തോളുമമ്മേ. ഞാന്‍ അമ്മയുടെയല്ലേ മോള്‌!"

" ആ, ആ..."

" അമ്മയുടെ കുടുംബക്കാരുടെ സര്‍വ്വ മിടുക്കുകളും എനിക്കും കിട്ടിയിട്ടുണ്ട്‌, ഇല്ലേ അമ്മേ?
അമ്മയുടെ കുടുംബത്തിലെ മിക്കവരും ശാസ്ത്രജ്ഞര്‍. അമ്മയുടെ അച്ഛന്‍, അമ്മാവന്‍, ജ്യേഷ്ഠന്മാര്‍... ഇപ്പോഴിതാ, ശാസ്ത്രജ്ഞനാകാന്‍ അമ്മയ്ക്കൊരു മകനില്ലെങ്കിലെന്ത്‌? അമ്മയുടെ ഏകമകള്‍, ഈ ഞാന്‍, ശാസ്ത്രജ്ഞയായില്ലേ?"

"അതേ മോളേ. നിന്റെ അച്ഛന്‍ അത്രവലിയ ബുദ്ധിമാനൊന്നുമായിരുന്നില്ലെങ്കിലും നിനക്ക്‌ എന്റെ കുടുംബക്കാരുടെ തല തന്നെയാ കിട്ടിയിരിക്കുന്നത്‌. ഭാഗ്യം !"

"ആ ശാസ്ത്രജ്ഞന്മാരുടെ പാരമ്പര്യം തുടര്‍ന്നും നിലനിറുത്തണ്ടേ അമ്മേ? "

"വേണം വേണം മോളേ"

" അതിന്‌ ഞാനൊരു ഉപായം കണ്ടുപിടിച്ചിട്ടുണ്ട്‌ അമ്മേ"

" ങേ, എന്തുപായം?"

" ഞാനൊരു ശാസ്ത്രജ്ഞനെ മാത്രമേ കല്യാണം കഴിക്കൂ അമ്മേ"

" അതു നല്ലതു തന്നെ മോളേ"

" നല്ലതാണല്ലോ അല്ലേ അമ്മേ?"

" ആ തീരുമാനം വളരെ നല്ലതു തന്നെ മോളേ"

" എന്നാലമ്മ സന്തോഷിച്ചോളൂ. ഞാനൊരു ശാസ്ത്രജ്ഞനെ കല്യാണം കഴിച്ചു !"

"ങ്ങേ ??!!?"

" അതേ അമ്മേ. ഞാനൊരു ശാസ്ത്രജ്ഞനെ കല്യാണം കഴിച്ചു."

" നീ ചുമ്മാ തമാശ പറയല്ലേ മോളേ, അതും ഇത്തരം കാര്യങ്ങളില്‍"

"ശ്ശോ ഇതെന്തൊരമ്മ! ഇതു തമാശ പറയാനുള്ള കാര്യമാണോ?"

" മോളേ നീ...?"

" അതേ അമ്മേ. കഴിഞ്ഞ മാസം ഞാനും ഞങ്ങളുടെ ചീഫ്‌ സയന്റിസ്റ്റായ പ്രിയദര്‍ശനും തമ്മിലുള്ള വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞ്‌ ഞാന്‍ അമ്മയെ വിട്ടുപോകുമെന്ന് അമ്മ വല്ലാതെ ഭയക്കുന്ന കാര്യം ഞാന്‍ പ്രിയനോട്‌ പറഞ്ഞിട്ടുണ്ട്‌. വളരെ അണ്ടര്‍സ്റ്റാന്‍ഡിംഗ്‌ ആണദ്ദേഹം.
അമ്മയെ മെല്ലെമാത്രം കാര്യം ഗ്രഹിപ്പിച്ചാല്‍ മതി എന്ന് എന്നും അദ്ദേഹം എന്നെ ഓര്‍മ്മിപ്പിക്കും. അമ്മയെ ഹര്‍ട്ട്‌ ചെയ്യരുതെന്ന കാര്യത്തില്‍ എന്നെക്കാള്‍ കൂടുതല്‍ പ്രിയനായിരുന്നു നിഷ്ക്കര്‍ഷ.”

" അമ്മേ പ്ലേറ്റിലിരിക്കുന്ന ആ ഒരിഡ്ഡലി കൂടി കഴിക്കൂ"

" ഇനി അമ്മക്ക്‌ സന്തോഷം തോന്നുന്ന ഒരു കാര്യം കൂടി പറയട്ടേ? അമ്മേ.. ഒന്നെന്റെ മുഖത്തേക്ക്‌ നോക്കുന്നേ...

"ആ, അങ്ങനേ, നല്ല കുട്ടി. ദേ, നമ്മുടെ എതിര്‍ വശത്തെ പ്ലോട്ട്‌ വാങ്ങി വീടു വയ്ക്കാന്‍ തുടങ്ങിയതാരെന്ന് അമ്മയ്ക്കറിയുമോ? "

“അമ്മ ഇങ്ങനെ കണ്ണു മിഴിക്കണ്ടാ. അത്‌ പ്രിയദര്‍ശനാണ്‌"

" അമ്മ ഇന്നലേയും കൂടി കണ്ടുകാണുമല്ലോ പ്രിയനെ?
ഇന്നിനി വൈകുന്നേരം വരും സൈറ്റില്‍ എന്നു പറഞ്ഞിട്ടുണ്ട്‌...
അന്നേരം അമ്മയ്ക്ക്‌ പരിചയപ്പെടാം...
അമ്മേ ഒരിഡ്ഡലി കൂടി കഴിക്കുന്നോ?"

"ങൂഹു..."

" അമ്മേ, അമ്മേ"

" ഇത്രേം ഭയങ്കരിയാണ്‌ നീയെന്ന് തീരെ വിചാരിച്ചിരുന്നില്ല. എന്നെ കെട്ടിപ്പിടിക്കയൊന്നും വേണ്ട. കൈയെടുക്കങ്ങോട്ട്‌..."

" അം..മ്മേ "

" പോടീ കൊഞ്ചാതെ..."

" ഇനി അമ്മയുടെ ചെവിയില്‍ മാത്രമായി ഒരു രഹസ്യം പറയട്ടേ?"

" എടീ കൊഞ്ചാതെ പോകാനാ പറഞ്ഞേ"

" അം..മ്മ...മ്മേ...."

" അമ്മയുടെ കുടുംബത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍... ദേ, ഒരു കൊച്ചു ശാസ്ത്രജ്ഞന്‍ പിറവിയെടുത്തിട്ടുണ്ടെന്നാ തോന്നണേ..."

" എടീ, നീയാ മുറ്റത്തു നിക്കണ തെച്ചിയില്‍ നിന്ന് ഒരു വലിയ കമ്പ്‌ ഇങ്ങ് ഒടിച്ചെടുത്തോണ്ടു വാ. നല്ലതൊരഞ്ചാറെണ്ണം വച്ചു തരട്ടേ നിനക്ക്‌... അഹങ്കാരി...”

*******************************

ആരുടെ പക്ഷമാണ് ശരി? വായനക്കാര്‍ പറയൂ.

- ഗീത -

( ഇത് malayaalam.com ല്‍ മുന്‍പ് പ്രസിദ്ധീകരിച്ചതാണ്.)